നടൻ ഹരീഷ് കണാരന്റെ ആരോപണത്തിന് മറുപടിയുമായി നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ. 20 ലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരികെ നൽകാതിരിക്കുകയും സിനിമയിൽ നിന്ന് ഒഴിവാക്കാൻ പ്രവർത്തിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ തുകയിൽ വ്യത്യാസമുണ്ടെന്ന് പ്രതികരിച്ചു. 20 ലക്ഷം ചോദിച്ചെങ്കിലും 14 ലക്ഷമാണ് ലഭിച്ചത്. 7 ലക്ഷത്തോളം തിരികെ നൽകി. 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയതായും വിശദീകരണം.
'എആർഎം സിനിമയിൽ ഹരീഷ് പ്രതിഫലം കൂടുതൽ ചോദിച്ചിരുന്നു. തുടർന്ന് നിർമാതാവാണ് ഹരീഷിനെ മാറ്റിയത്. 5 ലക്ഷം മാത്രമേ നൽകാനാവൂ എന്ന് പറഞ്ഞപ്പോൾ ഹരീഷ് 15 ലക്ഷം പ്രതിഫലം ചോദിച്ചു. ചിത്രത്തിലെ നായകനായ ടോവിനോയ്ക്ക് ഇക്കാര്യങ്ങൾ ചിലപ്പോൾ അറിയില്ലായിരിക്കാം. ഹരീഷിൽ നിന്നും 14 ലക്ഷം വാങ്ങിയിരുന്നു. ബാങ്ക് രേഖകൾ തെളിവാണ്. ആറര ലക്ഷത്തോളം തിരികെ നൽകി. സാമ്പത്തിക പ്രയാസം അറിയിച്ചു. പ്രതിസന്ധി മാറുമ്പോൾ നൽകാമെന്ന് പറഞ്ഞിരുന്നു.
ഹരീഷിനായി 5 വർഷം 72 സിനിമകൾക്ക് ഡേറ്റ് മാനേജ് ചെയ്തു. ചെയ്ത സേവനത്തിന് ഒരു പണവും വാങ്ങിയില്ലെന്നും പ്രതിഫലം തരാൻ ഹരീഷ് മനസ് കാണിച്ചില്ലെന്നും ബാദുഷ ആരോപിച്ചു. ആവശ്യം വന്നപ്പോഴാണ് പണം ചോദിച്ചത്. ശമ്പളമായി കണക്കാക്കുമെന്ന് കരുതി. ഡേറ്റ് നോക്കിയ മറ്റ് 2 ആർട്ടിസ്റ്റുകൾ ഇതേ സമയം 20 ലക്ഷം തന്നു സഹായിച്ചു. അവർ ബുദ്ധിമുട്ട് മനസ്സിലാക്കി,' ബാദുഷ പറഞ്ഞു.
കടുത്ത മാനഹാനിയും സൈബർ ആക്രമണവും നേരിട്ടതായും എല്ലാ പണവും തിരികെ നൽകുമെന്നും ബാദുഷ കൂട്ടിച്ചേർത്തു. വൈകാരികമായാണ് ബാദുഷയുടെ പ്രതികരണം. ആരോപണത്തിന് പിന്നാലെ ഹരീഷിനെ വിളിച്ചെങ്കിലും എടുത്തില്ലെന്നും ബാദുഷ വെളിപ്പെടുത്തിയിട്ടുണ്ട്. നടൻ സെറ്റിൽ പല പ്രശ്‌നങ്ങളുമുണ്ടാക്കിയിട്ടുണ്ടെന്നും ബാദുഷ പറഞ്ഞു. നേരിട്ട അപമാനത്തിന് നിയമ നടപടി സ്വീകരിക്കുമെന്നും ബാദുഷ വ്യക്തമാക്കിയിട്ടുണ്ട്.
നവംബറിലാണ് എൻ എം ബാദുഷയ്‌ക്കെതിരെ ആരോപണങ്ങളുമായി ഹരീഷ് കണാരൻ രംഗത്തുവരുന്നത്. ആദ്യ ഘട്ടത്തിൽ പേര് വെളിപ്പെടുത്താതെ ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ തന്നെ സിനിമകളിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഹരീഷ് ആരോപിച്ചത്. പിന്നീട് ഇത് ബാദുഷയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. താൻ കടമായി 20 ലക്ഷം നൽകിയിരുന്നുവെന്നും അതിൽ തുച്ഛമായ തുക മാത്രമാണ് തിരികെ തന്നതെന്നുമാണ് ഹരീഷ് ആരോപിച്ചിരുന്നത്.
ഇത് തിരികെ ചോദിച്ചതിന് ബാദുഷ ഇടപെട്ട് സിനിമകളിൽ നിന്ന് തന്നെ മാറ്റിനിർത്തിയെന്നുമായിരുന്നു നടന്റെ വെളിപ്പെടുത്തൽ. അജയന്റെ രണ്ടാം മോഷണം അടക്കമുള്ള സിനിമകളിൽ നിന്ന് താൻ നീക്കം ചെയ്യപ്പെട്ടതിന്റെ കാരണം ബാദുഷയാണെന്ന് ഹരീഷ് പറഞ്ഞിരുന്നു. അഭിനയത്തിൽ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നും ഇതൊരു ഒറ്റപ്പട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
Content Highlights: M N Badusha reacts to allegations raised by actor Hareesh Kanaran. He states his side on the allegations about borrowing money, keeping the actor away from movies etc