2025 മോഹൻലാലിന് ഭാഗ്യവർഷമായി മാറിയിരിക്കുകയാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അഞ്ചു വമ്പൻ വിജയങ്ങളാണ് മോഹൻലാൽ ഇതുവരെ നേടിയിരിക്കുന്നത്. എമ്പുരാൻ, തുടരും, ഛോട്ടാ മുംബൈ, രാവണപ്രഭു, ഹൃദയപൂർവം തുടങ്ങിയ സിനിമകൾ എല്ലാം ഹിറ്റുകളായിരുന്നു. ഈ വർഷം അവസാനിക്കുമ്പോൾ മോഹൻലാൽ സിനിമകൾ തിയേറ്ററിൽ നിന്ന് നേടിയത് 584 കോടിയാണ് നേടിയത്.
പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലൂടെ മോഹൻലാൽ 2025 ൽ അക്കൗണ്ട് തുറന്നു. ആദ്യ ദിനം തന്നെ 14 കോടി നേടിയ സിനിമ കേരളത്തിൽ നിന്നും 86 കോടി നേടി. ആഗോള ബിസിനസ് വഴി 265 . 50 കോടിയാണ് എമ്പുരാൻ സ്വന്തം പേരിലാക്കിയത്. റിലീസിന് പിന്നാലെ ഉടലെടുത്ത ചില വിവാദങ്ങൾ സിനിമയെ വിടാതെ പിന്തുടർന്നെങ്കിലും അതൊന്നും മോഹൻലാൽ സിനിമയെ പിന്നോട്ടടിച്ചില്ല.
തുടർന്നെത്തിയ തരുൺ മൂർത്തിയുടെ തുടരും മോഹൻലാലിലെ സ്റ്റാറിനെയും അഭിനേതാവിനെയും ഒരുപോലെ ചൂഷണം ചെയ്തു. നിറംമങ്ങിയെന്ന് കരുതിയ മോഹൻലാലിലെ അഭിനേതാവ് സർവ്വശക്തിയുമെടുത്ത് തുടരുമിലെ ബെൻസായി അവതരിച്ചു. മോഹൻലാലിന്റെ തുടർച്ചയായ 200 കോടി പടമായി തുടരും. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. ആഗോള ബോക്സ് ഓഫീസിൽ 233 . 61 കോടിയാണ് സിനിമയുടെ നേട്ടം.
രണ്ട് റീ റിലീസ് സിനിമകളും മോഹൻലാലിന് ഇത്തവണ കൂട്ടുണ്ടായിരുന്നു- ഛോട്ടാ മുംബൈയും രാവണപ്രഭുവും. ഛോട്ടാ മുംബൈ 4 . 37 കോടിയും രാവണപ്രഭു 4 . 73 കോടിയുമാണ് നേടിയത്. ആഘോഷങ്ങൾ തീർത്ത് രണ്ടു സിനിമകളും തിയേറ്റർ വിട്ടു. തൊട്ടുപിന്നാലെയെത്തിയ സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ആ കൂട്ടുകെട്ടിന്റെ പേര് കാത്തു. 60 കോടിക്കും മുകളിലാണ് ഹൃദയപൂർവ്വത്തിന്റെ ആഗോള നേട്ടം. കേരളത്തിൽ നിന്ന് 41 കോടിയാണ് സിനിമയുടെ കളക്ഷൻ. മോഹൻലാലിന്റെ കേരള ബോക്സ് ഓഫീസിലെ ഇതുവരെയുള്ള നേട്ടം 250 കോടിയിലധികമാണ്.
Content Highlights: Mohanlal earns Rs 584 crore at the box office in 2025