കളങ്കാവൽ സിനിമയെ പ്രശംസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ആക്ഷൻ ത്രില്ലർ എന്നതിനപ്പുറം പ്രേക്ഷകരെ വ്യത്യസ്തമായ ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്ന ചിത്രമാണ് കളങ്കാവൽ എന്ന് സന്ദീപനാന്ദ ഗിരി പറഞ്ഞു.
കാണാത്തവർ എത്രയും വേഗം സിനിമ തിയേറ്ററിലെത്തി കാണണമെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു. ഡയലോഗ് ഇല്ലാത്ത നിമിഷങ്ങളിൽ പോലും കഥാപാത്രത്തിന്റെ ആത്മാവ് മമ്മൂട്ടിയിൽ കാണാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
വിനായകന്റെ പ്രകടനത്തെയും സന്ദീപാനന്ദ ഗിരി പ്രശംസിച്ചു. ഒരു സീനിലും അഭിനയം എന്ന് തോന്നാത്തവിധം അത്രയും ആധികാരികമായാണ് പൊലീസ് കഥാപാത്രത്തെ വിനായകൻ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തിയ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ഡിസംബർ അഞ്ചിനായിരുന്നു തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി വില്ലൻ വേഷത്തിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപകശ്രദ്ധയും നേടി. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം 80 കോടിയ്ക്ക് മുകളിലാണ് ഇതുവരെ നേടിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ആക്ഷൻ ത്രില്ലർ ചിത്രമെന്നതിലും ഉപരി മറ്റെന്തൊക്കയോ ആണ് 'കളങ്കാവൽ.' തുടക്കം മുതൽ സിനിമ നമ്മെ വല്ലാത്തൊരു അവസ്ഥയിലിരുത്തുന്നു. സിനിമയുടെ ഇടവേളയില് സീറ്റ് വിട്ട് എഴുന്നേൽക്കാതെ സീറ്റിലമർന്നിരിക്കുന്ന ഒരവസ്ഥയിലായിരുന്നു. കാണാത്തവരെത്രയും വേഗം ഈ സിനിമ തിയേറ്ററ് വിടുന്നതിനു മുമ്പ് തന്നെ കാണൂ.
മമ്മുട്ടിയും ! വിനായകനും ! മമ്മൂട്ടിയുടെ ഓരോ നോട്ടത്തിലും, സിഗരറ്റു പുകചുരുളിലും നിശബ്ദതയിലും ഒരു വല്ലാത്ത ഭാരം. ഡയലോഗ് ഇല്ലാത്ത നിമിഷങ്ങളിൽ പോലും കഥാപാത്രത്തിന്റെ ആത്മാവ് കാണാൻ പറ്റും.വിനായകൻ ഒരു രക്ഷയുമില്ല അത്രയ്ക്ക് ഓതെന്റിക്. ഒരു സീനിലും 'അഭിനയം' എന്ന് തോന്നില്ല, ജീവിച്ചു നിൽക്കുന്ന ഒരാളെ പോലെ.
ഇരുവരും സ്‌ക്രീനിൽ വരുന്ന നേരം കഥ ഒരു ലെവൽ മുകളിൽ എത്തും. പ്രേക്ഷകൻ ശ്വാസം പിടിച്ചു ഇരിക്കും! വല്ലാത്തൊരു കോമ്പിനേഷൻ !
സിനിമയിലെ മുഴുവൻ അണിയറ പ്രവർത്തകർക്കും ഹൃദയപൂർവ്വം നന്ദി. ക്യാമറയ്ക്ക് മുന്നിലെ താരങ്ങൾക്കൊപ്പം ക്യാമറയ്ക്കു പിന്നിൽ നിന്നവരുടെ പരിശ്രമവും,ക്ഷമയും,സർവോപരി കലാപ്രേമവും ആണ് നമ്മൾ കാണുന്ന ആ മായാജാലം. ഓരോ ഫ്രെയിമിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന കൈകൾക്ക് ഒരുപാട് നന്ദി
Content Highlights: Mammootty - Vinayakan movie Kalamkaval get praised by Swami Sandeepananda Giri