മാറിടത്തിലും അരക്കെട്ടിലും കൂടുതൽ വെച്ചുകെട്ടാൻ നിർബന്ധിച്ചു; സിനിമാ സെറ്റിലെ അനുഭവം പങ്കുവെച്ച് രാധിക ആപ്‌തേ

'ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സെറ്റിലുള്ള ഒരേയൊരു സ്ത്രീ ഞാൻ മാത്രമായിരുന്നു'

ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിക്കവേ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടി രാധിക ആപ്‌തേ. ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സെറ്റിലുള്ള ഒരേയൊരു സ്ത്രീ താൻ മാത്രമായിരുന്നു എന്നും അവർ ചിത്രീകരണത്തിനിടെ ശരീരത്തിൽ കൂടുതൽ പാഡിംഗ് ചേർക്കാൻ ആവശ്യപ്പെട്ടത് തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു എന്നും നടി പറഞ്ഞു.

'ഒരുപാട് നല്ല സിനിമകൾ പിറക്കുന്ന സ്ഥലമാണ് സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രി. എന്നാൽ ഞാൻ ചെയ്ത ചില സൗത്ത് ഇന്ത്യൻ സിനിമകളുടെ സെറ്റിൽ നിന്നും മോശം അനുഭവമാണ് എനിക്ക് ഉണ്ടായത്. ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സെറ്റിലുള്ള ഒരേയൊരു സ്ത്രീ ഞാൻ മാത്രമായിരുന്നു. ഒരു ചെറിയ പട്ടണത്തിൽ ആയിരുന്നു ഷൂട്ട്. ചിത്രീകരണത്തിനിടെ ശരീരത്തിൽ കൂടുതൽ പാഡിംഗ് ചേർക്കാൻ ആവശ്യപ്പെട്ടത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. മാറിടത്തിലും അരക്കെട്ടിലും കൂടുതൽ വെച്ചുകെട്ടാൻ അവർ നിർബന്ധിച്ചു.

ഇനിയും എത്രത്തോളം പാഡിംഗ് വേണം? എന്ന് ഞാൻ ഒരു ഘട്ടത്തിൽ തിരിച്ചുചോദിച്ചു. അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അക്കാലത്തെ ചില സിനിമാ സെറ്റുകളിൽ മതിയായ സംവേദനക്ഷമതയും സ്ത്രീ പ്രാതിനിധ്യവും ഇല്ലാതിരുന്നത് തൊഴിൽ അന്തരീക്ഷം മോശമാക്കിയിരുന്നു. എന്റെ ഇഷ്ടപ്രകാരമല്ല, മറിച്ച് കേവലം പണത്തിന് വേണ്ടിയായിരുന്നു പല ദക്ഷിണേന്ത്യൻ സിനിമകളും അന്ന് ചെയ്തത്. ക്രിയേറ്റീവ് ആയ അവസരങ്ങൾ നൽകുന്നതിനൊപ്പം തന്നെ, സ്ത്രീകളെ കേവലം ഒരു വസ്തുവായി മാത്രം കാണുന്ന ഇത്തരം രീതികൾ അക്കാലത്ത് നിലനിന്നിരുന്നു', രാധിക ആപ്‌തേയുടെ വാക്കുകൾ.

കബാലി, ഹരം, ആൾ ഇൻ ആൾ അഴകുരാജ, ലെജൻഡ്, ലയൺ തുടങ്ങിയ സൗത്ത് സിനിമകളിൽ രാധിക വേഷമിട്ടിട്ടുണ്ട്. നടി ടിസ്ക ചോപ്രയുടെ ആദ്യ സംവിധാന സംരംഭമായ 'സാലി മൊഹബ്ബത്ത്' ആണ് രാധിക ആപ്‌തെയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദിവ്യേന്ദുവിനൊപ്പം അഭിനയിച്ച ഈ സസ്പെൻസ്-ഇമോഷണൽ ചിത്രം നിലവിൽ ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്.

Content Highlights: Radhika apte about her bad experience in south film

To advertise here,contact us