ആൻ മരിയ കലിപ്പിലാണ് എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സാറ അർജുനുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഇപ്പോൾ ബി ടൗണിലെ ടോക്ക്. ദുരന്തർ എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെ ചിത്രത്തിൽ ഒപ്പം അഭിനയിച്ച രാകേഷ് ബേഡി സാറയെ ആലിംഗനം ചെയ്തതിന് പിന്നാലെ തോളിൽ ചുംബിക്കുന്ന തരത്തില്‍ ദൃശ്യങ്ങൾ പ്രചരിച്ചു. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബേഡി.സാറയുടെ അച്ഛനായാണ് രാകേഷ് ബേഡി ചിത്രത്തിൽ അഭിനയിച്ചത്. ട്രെയിലർ ലോഞ്ചിനിടെയുണ്ടായ ദൃശ്യങ്ങൾ വൈറലായതോടെ ബേഡിയുടെ പ്രവർത്തി സാറയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന കമന്റുകളാണ് ഉയർന്നത്. ഇതോടെ രാകേഷ് ബേഡിയ്‌ക്കെതിരെ വിമർശനം കനത്തു.
"സാറയ്ക്ക് എന്റെ പകുതി പോലും പ്രായമില്ല. എന്റെ മകളായാണ് ചിത്രത്തിൽ സാറ അഭിനയിച്ചത്. അതുപോലെ തന്നെയാണ് റിയർ ലൈഫിലും. ഒരു മകൾ അച്ഛനോടെന്ന പോലെ ഞങ്ങൾ തമ്മിൽ നല്ല അടുപ്പവും സൗഹൃദവുമാണ് ഉള്ളത്. സ്‌ക്രീനിലും അത് പ്രതിഫലിച്ചിരുന്നു. എന്നാൽ ആളുകൾക്ക് ആ സ്‌നേഹം കാണാൻ കഴിയുന്നില്ല. കാണുന്നവരുടെ കണ്ണിൽ അസ്വസ്ഥത ഉണ്ടാവുന്നതിന് എന്ത് ചെയ്യാൻ കഴിയും"- ബേഡി ചോദിക്കുന്നു.
കൂടാതെ സാറയുടെ മാതാപിതാക്കൾ പങ്കെടുക്കുന്ന ഒരു പൊതുവേദിയിൽ എന്തിന് താൻ അങ്ങനെ പെരുമാറണമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. പലർക്കും സാമൂഹിക മാധ്യമങ്ങളിലൂടെ ഓരോ കാര്യങ്ങളും അനാവശ്യമായി പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദിത്യ ദാർ സംവിധാനം ചെയ്ത ചിത്രത്തിൽ പാകിസ്താനി രാഷ്ട്രീയക്കാരന്റെ കഥാപാത്രത്തെയാണ് ബേഡി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നവംബറിൽ മുംബൈയിൽ നടന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലർ ലോഞ്ചിനിടെയാണ് വിവാദമായ സംഭവം നടന്നത്.
Content Highlights: Rakesh Bedi responds to allegation of kissing Sara Arjun's shoulder on Mumbai trailer launch event