ശ്രീനാഥ് ഭാസിയെ നായകനാക്കി എ ബി ബിനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊങ്കാല. സിനിമയുടെ പ്രൊമോഷൻ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ശ്രീനാഥ് ഭാസി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയെ സിനിമയായി കാണണമെന്നും സിനിമ കണ്ടതിനു ശേഷം പ്രേക്ഷകര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തനിക്കോ സംവിധായകര്‍ക്കോ ഉത്തരവാദിത്തമില്ലെന്നും നടൻ പറഞ്ഞു. മലയാള സിനിമാ രംഗത്ത് യുവാക്കളുടെ പിന്തുണയുള്ള താരമായതു കൊണ്ട് വയലന്‍സടക്കമുള്ള രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഉത്തരവാദിത്വമില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
'സിനിമയാടാ, ആളുകള്‍ക്ക് സിനിമ കണ്ടാല്‍ പോരെ. അതില്‍ കൂടുതലുള്ള വിവരം മലയാളികള്‍ക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ സിനിമ കണ്ടിട്ട് ആള്‍ക്കാര്‍ വല്ലതും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ കണ്ടല്ല ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നത്. ആര്‍ട്ട് റിഫ്‌ളെക്ട്‌സ് ലൈഫ്, ലൈഫ് റിഫ്‌ളെക്‌സ് ആര്‍ട്ട്. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളുടെ പ്രതിഫലനമാണ് സിനിമ. ഇതെല്ലാം കണ്ടിട്ട് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് വട്ടാണ്.
സംവിധായകന് ഇഷ്ടമുള്ള പടമേ അവര്‍ ചെയ്യുള്ളൂ. അല്ലെങ്കില്‍ അവര്‍ക്ക് വേറെയെന്തെങ്കിലും ജോലി ചെയ്താല്‍ മതിയല്ലോ. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ കലകള്‍ക്കും വേണം. അയ്യോ ഞാനിത് ചെയ്തിട്ട് ആളുകള്‍ കണ്ട് എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചിരുന്നാല്‍ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. സിനിമ അത്തരത്തിലൊരു മീഡിയമാണ്. ആളുകളെ തിരുത്തേണ്ടതും പഠിപ്പിക്കേണ്ടതും തന്റെ ഉത്തരവാദിത്തമല്ലെന്നും,' ശ്രീനാഥ് ഭാസി പറഞ്ഞു. നമ്മളെല്ലാവരും പൊളിറ്റിക്കലാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സിനിമ ചെയ്യുന്നതെന്നും അതിന്റെ അപ്പുറത്തേക്കുള്ള ഉത്തരവാദിത്തങ്ങളൊന്നും തലയില്‍ വച്ചു നടക്കരുതെന്നും നടൻ കൂട്ടിച്ചേര്‍ത്തു.
നവംബർ 30 ഞായറാഴ്ച ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ ഞായറാഴ്ച റിലീസ് ചെയ്യുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്,ജൂനിയർ 8 എന്നീ ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന സിനിമയാണ് പൊങ്കാല. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ.
Content Highlights: Sreenath Bhasi about cinema audience