'എൻ്റെ ജീവനായിരുന്നു അവള്‍'; രക്താർബുദ്ദം ബാധിച്ച് മരിച്ച ബാല്യകാല പ്രണയിനിയെ ഓർമ്മിച്ച് വിവേക് ഒബ്റോയ്

രക്താര്‍ബുദം തന്റെ ബാല്യകാല പ്രണയിനിയെ നഷ്ടപ്പെടുത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് വിവേക് ഒബ്‌റോയ്

പലരുടേയും ജീവിതത്തില്‍ മനോഹരമായ ഓര്‍മകള്‍ നിറയ്ക്കുന്ന ഒരു നഷ്ടപ്രണയത്തിന്റെ നോവുണ്ടാകും. തന്റെ ജീവിതത്തിലുണ്ടായ അത്തരമൊരു പ്രണയത്തെക്കുറിച്ചുള്ള വൈകാരികമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ വിവേക് ഒബ്‌റോയ്. പ്രഖര്‍ ഗുപ്തയുടെ യൂട്യൂബ് ചാനലിൽ വന്ന ഒരു അഭിമുഖത്തിലായിരുന്നു തന്റെ ജീവിതത്തിലെ വേദനാജനകമായ അനുഭവം വിവേക് ഒബ്‌റോയ് പങ്കുവച്ചത്. 'എനിക്ക് പതിമൂന്നും അവള്‍ക്ക് പന്ത്രണ്ടും വയസുളളപ്പോഴാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. എപ്പോഴോ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു' എന്നായിരുന്നു ആ പ്രണയാനുഭവത്തെ വിവേക് അടയാളപ്പെടുത്തുന്നത്.

'സ്‌നേഹത്തെക്കുറിച്ച് എഴുതിയ കത്തുകള്‍ പരസ്പരം പങ്കുവയ്ക്കുന്ന രസകരമായ പ്രണയിനികളായിരുന്നു ഞങ്ങള്‍. ആ എഴുത്തുകളിലൂടെ ഞങ്ങളുടെ പ്രണയം കൂടുതല്‍ മനോഹരമായി. വലുതാകുമ്പോള്‍ ഞങ്ങള്‍ വിവാഹം കഴിക്കുമെന്നും ജനിക്കുന്ന കുട്ടികളോടൊപ്പം ജീവിതകാലം മുഴുവന്‍ ഒരുമിച്ച് സുഖമായി ജീവിക്കുമെന്നും ഞങ്ങള്‍ സ്വപ്‌നം കണ്ടു'; വിവേക് ഒബ്റോയ് ഓർമ്മിച്ചെടുത്തു.

'അഞ്ച് വര്‍ഷക്കാലം ഞങ്ങള്‍ രസകരമായി ആ ബന്ധത്തിലൂടെ കടന്നുപോയി. അങ്ങനെയിരിക്കെ പെട്ടെന്ന് കുറച്ച് ദിവസത്തേക്ക് അവളെ കാണാതായി. വിളിച്ചപ്പോള്‍ തനിക്ക് സുഖമില്ലെന്ന് അവള്‍ പറയുകയും ചെയ്തു. പനിയോ ജലദോഷമോ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ദിവസങ്ങളോളം കാണാതായപ്പോള്‍ പല തവണ വിളിച്ചെങ്കിലും കിട്ടിയില്ല. അങ്ങനെ അവളുടെ ഒരു ബന്ധുവിനെ വിളിക്കുമ്പോഴാണ് അവള്‍ ആശുപത്രിയിലാണെന്ന് ഞാന്‍ അറിയുന്നത്. ഞാന്‍ ആകെ പരിഭ്രമിച്ചു. എത്രയും വേഗം ആശുപത്രിയിലെത്തി അവളെ കണ്ടു'

ആശുപത്രിയിലെത്തിയപ്പോൾ വേദനിപ്പിക്കുന്ന വിവരം തന്നെ കാത്തിരുന്ന നിമിഷവും വിവേക് ഒബ്റോയ് ഓർമ്മിച്ചെടുത്തു. 'അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് രക്താര്‍ബുദത്തിന്റെ അവസാനഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു അവള്‍. ഒരു ജനുവരിയിലാണ് അവള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മാര്‍ച്ചില്‍ അവള്‍ പോയി. മരിക്കുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു. അവളെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ എന്റെ ഹൃദയം തകര്‍ന്നു പോകുന്നു. ജീവിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടാകുമായിരുന്നു.'

Content Highlights :Vivek Oberoi shares his experience of losing his childhood sweetheart to leukemia

To advertise here,contact us