കല്യാണിയോട് സിനിമയുടെ കഥ പറഞ്ഞു ഇറങ്ങിയപ്പോഴേക്കും ടൊവിനോയും ബേസിലും വിളിച്ചു; ഡൊമിനിക് അരുൺ

ദുൽഖർ സൽമാൻ ആണ് ലോകയിലേക്ക് കല്യാണിയെ സജസ്റ്റ് ചെയ്തത്, കഥ പറഞ്ഞിറങ്ങിയപ്പോൾ തന്നെ ടൊവിനോ വിളിച്ചു

ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. സിനിമയിലെ കല്യാണി പ്രിയദർശന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കല്യാണിയെ സജസ്റ്റ് ചെയ്തത് ദുൽഖർ ആണെന്ന് പറയുകയാണ് സിനിമയുടെ സംവിധായകൻ കൂടിയായ ഡൊമിനിക്. കല്യാണിയ്ക്ക് തന്നെ മനസിൽ ആയിരുന്നില്ലെന്നും കഥ പറഞ്ഞു ഇറങ്ങിയപ്പോഴേക്കും ടൊവിനോയും ബേസിലും തന്നെ വിളിച്ചിരുന്നുവെന്നും ഡൊമിനിക് പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഒരുപാട് ഓപ്ഷൻസിലൂടെ പോയിട്ടാണ് കല്യാണിയിലേക്ക് എത്തുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടാണ് കല്യാണിയെ കാസ്റ്റ് ചെയ്യുന്നത്. നമ്മുടെ ഒക്കെ ആഗ്രഹം ഇവരെല്ലാവരും വരിക എന്നുള്ളതാണല്ലോ. കാസ്റ്റിങ് ഒന്നുരണ്ടെണ്ണം മാറിയപ്പോൾ എനിക്ക് മനസിലായി ഇത് കല്യാണിക്ക് മാത്രം ചെയ്യാൻ പറ്റുന്നതാണെന്ന്. കല്യാണി ഇതിന് മുമ്പ് ട്രൈ ചെയ്തിട്ടില്ല. പക്ഷെ, അവൾക്ക് ആക്ഷൻ ചെയ്യാൻ സാധിക്കും. ഈ കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ കല്യാണിക്ക് പറ്റുമെന്ന വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് ഉണ്ടായ ഇതേ ഫീലിംഗ് ദുൽഖറിനും ഉണ്ടായിരുന്നു. എന്തുകൊണ്ട് കല്യാണി ആയിക്കൂടാ എന്ന് ചോദിച്ചത് ആദ്യം ദുൽഖർ ആണ്.

കല്യാണിയോട് കഥ പറഞ്ഞപ്പോൾ അവർക്ക് കഥ ഇഷ്ടമായി എന്ന് എനിക്ക് മനസിലായി, പക്ഷെ ഞാൻ ആരാണെന്ന് അവർക്ക് അറിയില്ല. ഞാൻ കഥ പറഞ്ഞു ഇറങ്ങിയപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു ഒന്ന് വായിക്കാൻ തരുമോ എന്ന് ചോദിച്ചു. ഞാൻ കഥ കൊടുത്ത് വണ്ടി എടുത്ത് പോകുമ്പോൾ ടൊവിനോ എന്നെ വിളിക്കുന്നു നീ കല്യാണിയോട് കഥ പറഞ്ഞോ ചോദിച്ചു. നീ എങ്ങന്യാ ആളെന്ന അറിയാൻ വിളിച്ചതാണ് കല്യാണി തന്നെ എന്ന് ടൊവിനോ പറഞ്ഞു. അതിന് ശേഷം ബേസിലും അഖിൽ സത്യനും വിളിച്ചു. അപ്പോൾ എനിക്ക് മനസിൽ ആയി കല്യാണിക്ക് എന്നെ അറിയില്ലെന്ന്,' ഡൊമിനിക് അരുൺ പറഞ്ഞു.

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്. ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും, അക്ഷയ് കുമാറും സിനിമയെ പ്രശംസിച്ചിരുന്നു.

നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights:  Dominic Arun says Dulquer o suggested Kalyani in lokah

To advertise here,contact us