മാർക്കോക്ക് ശേഷം പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററടിക്കാൻ ക്യൂബ്സ് എന്റർടൈൻമെന്റ്; 'കാട്ടാള'ന് തുടക്കം

'കാട്ടാളൻ' ഏകദേശം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.

കേരളത്തിന്‌ അകത്തും പുറത്തും സൂപ്പർ വിജയം നേടിയ 'മാർക്കോ' എന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കാട്ടാളന്റെ പൂജ ചടങ്ങുകൾ നടന്നു. കൊച്ചിയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആണ് ചിത്രത്തിന്റെ പൂജ നടത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും ബ്രഹ്മാണ്ഡ ചടങ്ങുകളോടെ ഒരു ചിത്രത്തിന്റെ പൂജ നിർമ്മാതാവ് ഷരീഫ് മുഹമ്മദ് അവതരിപ്പിച്ചത്.

ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ ചിറക്കൽ കാളിദാസൻ എന്ന ആനയുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത് എന്നത് ശ്രദ്ധേയമായി. അതിനോടൊപ്പം ലക്ഷ്വറി കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ഒരു വമ്പൻ നിര തന്നെയാണ് ചടങ്ങിൽ അണിനിരന്നത് എന്നതും പൂജ ഇവൻ്റിൻ്റെ ആകർഷണീയത വർദ്ധിപ്പിച്ചു. ചിത്രത്തിന്റെ ഇതിവൃത്തവുമായി ബന്ധപ്പെട്ടാണ് പൂജ ചടങ്ങിൻ്റെ അവതരണം ഉണ്ടായത് എന്നതും ശ്രദ്ധേയമായ കാര്യമായി മാറി. ചിത്രത്തിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ഗംഭീര ചടങ്ങിന് സാക്ഷികളാകാൻ കൊച്ചിയിൽ എത്തിച്ചേർന്നിരുന്നു. ആന്റണി വർഗീസ്, കബീർ ദുഹാൻ സിങ്, രജിഷ വിജയൻ, ഹനാൻ ഷാ, ജഗദീഷ്, സിദ്ദിഖ്, പാർഥ് തിവാരി എന്നിവരുൾപ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ പൂജ ചടങ്ങിന്റെ മാറ്റു കൂട്ടാനെത്തിയത്.

പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന 'കാട്ടാളൻ' ഏകദേശം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ സോഷ്യൽ മീഡയയിൽ വൈറലായി മാറിയിരുന്നു. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യ ചിത്രമായ മാർക്കോയിൽ കെജിഎഫ് ഫെയിം രവി ബസ്‌റൂറിനെ സംഗീത സംവിധായകനായി കൊണ്ട് വന്ന ക്യൂബ്സ് എന്റെർറ്റൈന്മെന്റ്സ്, രണ്ടാം ചിത്രമായ കാട്ടാളനിലൂടെയും തെന്നിന്ത്യയിലെ മറ്റൊരു വമ്പൻ സംഗീത സംവിധായകനെയാണ് മലയാളത്തിലെത്തിക്കുന്നത്.

ജയിലർ, ലിയോ, ജവാൻ, കൂലി തുടങ്ങിയ പാൻ ഇന്ത്യൻ സിനിമകളുടെ ടൈറ്റിൽ ഡിസൈൻ ചെയ്ത ഐഡന്റ്ലാബ്സ് ടീമിനെയാണ് കാട്ടാളന്റെ ടൈറ്റിൽ ഡിസൈൻ ചെയ്യാൻ ക്യൂബ്സ് എന്റെർറ്റൈന്മെന്റ്സ് മലയാളത്തിൽ എത്തിച്ചത്. രജിഷാ വിജയൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, തെലുങ്കിലെ പ്രശസ്ത താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.

പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, ജവാൻ, ബാഗി - 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡി ആക്ഷൻ ഒരുക്കുന്ന ചിത്രത്തിന് സംഭാഷണങ്ങൾ രചിക്കുന്നത് ഉണ്ണി ആർ ആണ്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടേയും, സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ വൈകാതെ പുറത്തു വിടും. ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്,വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Cubes Entertainment's next film 'Kattalan' begins production

To advertise here,contact us