അംഗത്വ രേഖകളിൽ കൃത്രിമം നടത്തി; സജി നന്ത്യാട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബർ

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇരിക്കെയാണ് സജി നന്ത്യാട്ടിന്റെ രാജി

ഫിലിം ചേംബർ ജന.സെക്രട്ടറി സ്ഥാനത്തുനിന്നുള്ള സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബർ. സജി നന്ത്യാട്ട് അംഗത്വ രേഖകളിൽ കൃത്രിമം നടത്തിയെന്നാണ് പരാതി. ഈ വിഷയത്തിൽ നിയമോപദേശത്തെ തുടർന്ന് സജി നന്ത്യാട്ടിന്റെ അംഗത്വം റദ്ദാക്കിയെന്നും ചേംബർ അറിയിച്ചു. നിർമാതാവ് മനോജ്‌ റാംസിംഗ് ആണ് സജി നന്ത്യാട്ടിനെതിരെ പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് സജി നന്ത്യാട്ട് ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. താൻ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാൻ വ്യാജ പരാതി നൽകിയെന്ന് സജി ആരോപിച്ചു. തനിക്കെതിരെ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നും സാന്ദ്ര തോമസിനെ താൻ പിന്തുണച്ചതും എതിർപ്പിന് കാരണമായെന്നും സജി നന്ത്യാട്ട് പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇരിക്കെയാണ് സജി നന്ത്യാട്ടിന്‍റെ ഈ രാജി. നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക നേരത്തെ തള്ളിയിരുന്നു. ട്രഷറർ, പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. തുടർന്ന് സാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights: Film chamber complaint against saji nanthyatt

To advertise here,contact us