പൊരിഞ്ഞ വാക്കുതർക്കം; ഒടുവിൽ സാന്ദ്ര തോമസിന്റെ പത്രിക തള്ളി

ജി സുരേഷ് കുമാറും, സിയാദ് കോക്കറുമെല്ലാം ഗുണ്ടകളെ പോലെ പെരുമാറുന്നു, ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് തോൽപ്പിക്കട്ടെ

നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളി. ട്രഷറർ, പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ പ്രൊഡ്യൂസ് ചെയ്യണമെന്ന മാനദണ്ഡം ഉണ്ടായിരുന്നു. എന്നാൽ ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് സാന്ദ്ര നിർമിച്ചിരിക്കുന്നത്. ഈ കാരണം കാണിച്ചാണ് പത്രിക തള്ളിയത്. ഒരു സിനിമ നിർമിച്ചവർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാം.

തന്നോടുള്ള അനീതിയാണ് ഇതെന്നാണ് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. റിട്ടേണിംഗ് ഓഫീസർ അവരുടെ ആളാണെന്നും തന്റെ പേപ്പറുകൾ മാത്രമാണ് പ്രത്യേകം എടുപ്പിച്ചതെന്നും സാന്ദ്ര പറഞ്ഞു. നിയമപരമായി നേരിട്ടുമെന്നും പ്രസിഡന്‍റ് സ്ഥാനത്ത് തന്നെ മത്സരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് തോൽപ്പിച്ച് കാണിക്കട്ടെയെന്നും സാന്ദ്ര വെല്ലുവിളിച്ചിട്ടുണ്ട്.

'രാഗേഷ് മത്സരിച്ച് തോൽപ്പിക്കണം, മത്സരിച്ച് ജയിച്ചു കാണിക്കുകയാണ് വേണ്ടത്. അങ്ങനെ നടക്കില്ല എന്നായപ്പോൾ ഇതാണ് അവസ്ഥ. ജി സുരേഷ് കുമാറും, സിയാദ് കോക്കറുമെല്ലാം ഗുണ്ടകളെ പോലെ പെരുമാറുകയാണ്. കോടതിയിലേക്ക് നീങ്ങും. പ്രസിഡന്റ്‌ ആയി തന്നെ മത്സരിക്കുംഎം' സാന്ദ്ര പറഞ്ഞു.

Content Highlights: Sandra Thomas' nomination for president rejected

To advertise here,contact us