രജനിയുടെ കൂലിക്കൊപ്പം തിയേറ്ററുകളെ ആഘോഷമാക്കാൻ സിമ്പുവും വരുന്നുണ്ട്; വമ്പൻ അപ്‌ഡേറ്റുമായി വെട്രിമാരൻ ചിത്രം

നേരത്തെ ഫിനാൻഷ്യൽ പ്രശ്നങ്ങളെത്തുടർന്ന് സിനിമ ഉപേക്ഷിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു

സിലമ്പരശനെ നായകനാക്കി ഒരു പുതിയ സിനിമ വെട്രിമാരൻ പ്രഖ്യാപിച്ചിരുന്നു. 'എസ്ടിആർ 49' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ വലിയ ബജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോ ഷൂട്ടിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചിത്രത്തിനായി സിമ്പു ഒരു വമ്പൻ ട്രാൻസ്ഫോർമേഷൻ നടത്തിയെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോ വീഡിയോയെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ആഗസ്റ്റ് 14 ന് പുറത്തിറങ്ങുന്ന രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലിയ്ക്കൊപ്പം തിയേറ്ററിൽ 'എസ്ടിആർ 49' ന്റെ പ്രൊമോ റിലീസ് ചെയ്യുമെന്നാണ് പുതിയ അപ്ഡേറ്റ്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും അറിയിപ്പൊന്നും ഉണ്ടായിട്ടിട്ടുള്ള. നേരത്തെ ഫിനാൻഷ്യൽ പ്രശ്നങ്ങളെത്തുടർന്ന് സിനിമ ഉപേക്ഷിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ വാർത്ത വ്യാജമാണെന്നും സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ ആദ്യ വാരമോ രണ്ടാം വാരമോ തുടങ്ങുമെന്നാണ് റിപ്പോർട്ട്. സിമ്പു ചിത്രത്തിനായി പത്ത് കിലോ കുറച്ചെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട്. വെറും പത്ത് ദിവസം കൊണ്ടാണ് നടൻ തന്റെ ശരീരഭാരം കുറച്ചത്. ചിത്രത്തിൽ നടന്റെ ചെറുപ്പകാലത്തെ ഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതിന് വേണ്ടിയാണ് നടന്റെ ഈ ട്രാൻസ്ഫോർമേഷൻ എന്നാണ് വിവരം.

ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ പറഞ്ഞു. അതേസമയം, വടചെന്നൈയിൽ സംവിധായകൻ അമീർ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ക്രീന്‍ ടൈം ചെറുതായിരുന്നെങ്കിലും സിനിമയിലെ രാജന്റെ ഭാഗങ്ങൾ കയ്യടി നേടിയിരുന്നു. തുടർന്ന് രാജൻ എന്ന കഥാപാത്രത്തിനെ പശ്ചാത്തലമാക്കി ഒരു സ്പിൻ ഓഫ് സിനിമ വരുമെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ഇപ്പോൾ ഈ ചിത്രമാണ് സിലമ്പരശനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച.

Content Highlights: STR 49 promo to release with Coolie

To advertise here,contact us