മോഹൻലാലും സൽമാനും ആമിറും അക്ഷയ് കുമാറും ഈ റൊമാന്റിക് പടത്തിന് മുന്നിൽ മുട്ടുമടക്കി; തളരാതെ 'സൈയാരാ'

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ടോപ്പ് കളക്ഷന്‍ ചിത്രങ്ങളിലൊന്നായ എമ്പുരാനെ ഇതിനകം സൈയാര മറികടന്നിട്ടുണ്ട്

മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'സൈയാരാ' എന്ന കൊച്ചു പടമാണിപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുന്നത്. ഗംഭീര പ്രതികരണവുമായി മുന്നേറുന്ന സിനിമയിപ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർക്കുകയാണ്. ഈ വർഷം പുറത്തുവന്ന ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ ചിത്രങ്ങളെയെല്ലാം സൈയാരാ ഇതിനോടകം മറികടന്നു.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് സിനിമ നേടിയത് 281.75 കോടിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 217.25 കോടിയാണ്. ഗ്രോസ് 228.9 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതിനകം നേടിയിട്ടുള്ളത് 52.85 കോടിയുമാണ്. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദർ, ആമിർ ചിത്രം സിത്താരെ സമീൻ പർ, അക്ഷയ് കുമാർ ചിത്രങ്ങളായ കേസരി ചാപ്റ്റർ 2, ഹൗസ്ഫുൾ 5 എന്നീ സിനിമകളെയാണ് കളക്ഷനിൽ സൈയാരാ മറികടന്നിരിക്കുന്നത്. ബോളിവുഡ് ഹങ്കാമയുടെ റിപ്പോർട്ട് പ്രകാരം 103.45 കോടിയാണ് സിക്കന്ദറിന്റെ കളക്ഷൻ, സിത്താരെ സമീൻ പർ 164.02 കോടി നേടിയാണ് തിയേറ്റർ വിട്ടത്. കേസരി 2 93.28 കോടി നേടിയപ്പോൾ ഹൗസ്ഫുൾ 5 160.72 കോടി നേടി.

ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളും എടുത്താലും ഈ വര്‍ഷം 300 കോടിക്ക് മുകളില്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര. ബോളിവുഡ് ചിത്രം ഛാവ മാത്രമാണ് ഈ വര്‍ഷം ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് മാത്രം 693 കോടി നേടിയിരുന്നു ഛാവ. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ടോപ്പ് കളക്ഷന്‍ ചിത്രങ്ങളിലൊന്നായ എമ്പുരാനെ ഇതിനകം മറികടന്നിട്ടുണ്ട് സൈയാര. 265 കോടിയോളമായിരുന്നു എമ്പുരാന്‍റെ ആഗോള കളക്ഷന്‍.

ആഷിഖി 2 , ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മോഹിത് സൂരി. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ സ്വീകാര്യത നേടുക പതിവാണ്. സൈയാരായിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് സിനിമ നിർമിക്കുന്നത്. സങ്കല്പ് സദാനഹ്, രോഹൻ ശങ്കർ എന്നിവരാണ് സിനിമയുടെ എഴുത്തുകാർ. വികാസ് ശിവരാമൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Content Highlights: Saiyaara breaks collection record at indian box office

To advertise here,contact us