സിനിമയില്‍ ഇംപാക്ടുണ്ടാക്കാന്‍ സ്‌ക്രീന്‍ ടൈം വിഷയമല്ലെന്ന് തെളിയിച്ച കഥാപാത്രമാണ് റോളക്‌സ്; ലോകേഷ് കനകരാജ്

'ഒരു കഥാപാത്രത്തിന് റീച്ച് കിട്ടാന്‍ സ്‌ക്രീന്‍ ടൈം വലിയൊരു ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല'

കൈതി എന്ന സിനിമയില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് ദില്ലി ഉണ്ടാക്കിയ അതേ ഇംപാക്ട് ആണ് വിക്രത്തിലെ റോളക്‌സും ഉണ്ടാക്കിയതെന്ന് ലോകേഷ്. സിനിമയില്‍ ഇംപാക്ടുണ്ടാക്കാന്‍ സ്‌ക്രീന്‍ ടൈം വലിയ ഘടകമല്ലെന്ന് തെളിയിച്ച കഥാപാത്രമാണ് റോളക്‌സ് എന്നും ആ വേഷത്തിന് വലിയ ഫാന്‍ബേസുണ്ടെന്നും ലോകേഷ് പറഞ്ഞു. സിനിമയിൽ വെറും ഏഴ് മിനിറ്റ് മാത്രമാണ് റോളക്‌സ് എന്ന കഥാപാത്രം വരുന്നതെന്നും എന്നാൽ ഈ കഥാപാത്രം നേടിയ ജനപ്രീതി ചെറുതല്ലെന്നും ലോകേഷ് കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഒരു കഥാപാത്രത്തിന് റീച്ച് കിട്ടാന്‍ സ്‌ക്രീന്‍ ടൈം വലിയൊരു ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല. അതിന് വലിയ പ്രാധാന്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം. അയാള്‍ എത്രനേരം സ്‌ക്രീനില്‍ വന്നു എന്നതിനെക്കാള്‍ ഇംപോര്‍ട്ടന്‍സ് അയാള്‍ ഉണ്ടാക്കിയ ഇംപാക്ടിനാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരമണാണ് റോളക്‌സ്.

ആകെ ഏഴ് മിനിറ്റ് മാത്രമേ ആ കഥാപാത്രം സ്‌ക്രീനില്‍ വരുന്നുള്ളൂ. പക്ഷേ, അയാളുണ്ടാക്കിയ ഇംപാക്ട് എത്രയാണെന്ന് നോക്കൂ. കൈതിയില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് ദില്ലി ഉണ്ടാക്കിയെടുത്ത അതേ ഇംപാക്ടാണ് റോളക്‌സും ഉണ്ടാക്കിയത്. രണ്ട് കഥാപാത്രങ്ങള്‍ക്കും വലിയ ഫാന്‍ബേസുണ്ട്. അതുകൊണ്ട് സ്‌ക്രീന്‍ ടൈമിന്റെ കാര്യത്തില്‍ എനിക്ക് വലിയ വിശ്വാസമില്ല,’ ലോകേഷ് പറഞ്ഞു.

ഏറെ പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു കമൽ ഹാസൻ ചിത്രമായ വിക്രത്തിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന വില്ലൻ. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പും ഡയലോഗുമെല്ലാം വലിയ രീതിയിലാണ് ആരാധകർ സ്വീകരിച്ചത്. റോളക്സിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമെന്ന് ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരുന്നു.

Content Highlights: Lokesh says Rolex is a character who has proven screen time is not a factor in character a hit

To advertise here,contact us