നടന്‍ പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. പറഞ്ഞു കേട്ട കാര്യമാണ് താൻ പങ്കുവെച്ചതെന്നും, ആ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് വൈറലാകുന്നതെന്നും നടൻ പറഞ്ഞു. പ്രേം നസീർ എന്ന നടനെക്കുറിച്ച് പറയാൻ തനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്നും, താൻ പറഞ്ഞ വാക്കുകളിൽ ഖേദമുണ്ടെന്നും മാപ്പു പറയുന്നെന്നും ടിനി ടോം പറഞ്ഞു. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചാണ് ടിനി ടോമിന്റെ പ്രതികരണം.
'നസീർ സാറിനെ ആരാധിക്കുന്ന ലോകത്തിലെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. സാറിനെ പറയാൻ ഞാൻ ആരും അല്ല. ഒരു ഇന്റർവ്യൂവിൽ നിന്ന് അടർത്തിയെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. നസീർ സാറിനെ ഞാൻ നേരിൽ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തേക്കുറിച്ച് സീനിയർ തന്ന ഒരു ഇൻഫർമേഷൻ ആണത്, ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. അല്ലാതെ ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു,'ടിനി ടോം പറഞ്ഞു.
'സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു' എന്നായിരുന്നു ടിനി ടോമിന്‍റെ പ്രസ്താവന. ഈ പരാമർശം വിവാദമായതോടെ നിരവധി പേരാണ് ടിനി ടോമിനെതിരെ രംഗത്തിയത്. ഭാഗ്യലക്ഷ്മി, എംഎ നിഷാദ് തുടങ്ങി നിരവധി പേർ ടിനിയുടെ പരാമർശത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.
Content Highlights: Tiny Tom apologizes for controversial statement about actor Prem Nazir