താടി വളരാത്തതുകൊണ്ട് അത്തരം വേഷങ്ങൾ എനിക്ക് കരിയറിൽ ചെയ്യാൻ കഴിയില്ല: സിദ്ധാര്‍ത്ഥ്

സിലമ്പരസന്‍ 22ാമത്തെ വയസില്‍ ചെയ്ത സിനിമ പോലൊന്ന് തനിക്കും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും സിദ്ധാര്‍ത്ഥ്

സിദ്ധാർഥിനെ നായകനാക്കി ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ത്രീ ബിഎച്ച്കെ'. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്പെഷ്യൽ പ്രിവ്യു ഷോ തമിഴ്നാട്ടിൽ നടന്നിരുന്നു. മികച്ച പ്രതികരണമാണ് ഈ ഷോയ്ക്ക് ശേഷം സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ഗെറ്റപ്പിൽ സിദ്ധാർത്ഥ് എത്തുന്നുണ്ട്. സിനിമയിലെത്തി 20 വര്‍ഷത്തിനിപ്പുറവും ചെറുപ്പക്കാരനായിട്ടുള്ള വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

തന്റെ രൂപം ഇത്തരത്തിലായതുകൊണ്ടാണ് ഇപ്പോഴും പ്ലസ്ടു വിദ്യാര്‍ത്ഥിയായി അഭിനയിക്കാന്‍ സാധിക്കുന്നതെന്ന് താരം പറഞ്ഞു. സിലമ്പരസന്‍ അയാളുടെ 22ാമത്തെ വയസില്‍ ചെയ്ത 'തൊട്ടി ജയ' എന്ന സിനിമ പോലൊന്ന് തനിക്കും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ തനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.സുധീര്‍ ശ്രീനിവാസനു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘3BHKയിലേക്ക് ശ്രീ ഗണേഷ് എന്നെ വിളിച്ചപ്പോള്‍ കഥാപാത്രത്തെക്കുറിച്ചുള്ള എല്ലാ ഡീറ്റെയിലും പങ്കുവെച്ചു. മൂന്ന് ഗെറ്റപ്പുണ്ടെന്നും പ്ലസ് ടു സ്റ്റുഡന്റായി അഭിനയിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമാണ് നമുക്ക് പഴയ പ്രായത്തിലേക്ക് പോകാന്‍ സാധിക്കുന്നതെന്ന് തോന്നുന്നു. ചാലഞ്ചിങ്ങായതുകൊണ്ട് ഞാന്‍ ഈ സിനിമ ചെയ്തു. സിനിമയിലെത്തിയ സമയം മുതല്‍ ഇതുപോലെ ടീനേജ് പയ്യന്റെ റോളാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യമൊക്കെ എന്റെ രൂപം അതുപോലെയായതുകൊണ്ട് അത്തരം റോളുകള്‍ നല്ല സന്തോഷത്തോടെ സ്വീകരിച്ചു. സിലമ്പരസന്‍ ചെയ്ത തൊട്ടി ജയ എന്ന പടം കണ്ടപ്പോള്‍ എനിക്ക് എന്നാണ് അതുപോലൊരു റോള്‍ ചെയ്യാന്‍ കഴിയുന്നതെന്ന് ആലോചിച്ചു.

ആ കഥാപാത്രത്തെപ്പോലെ നല്ല കട്ടത്താടിയൊക്കെ വരുമ്പോള്‍ കുറച്ച് റഫ് ആയിട്ടുള്ള ക്യാരക്ടര്‍ ചെയ്യാനാകുമെന്ന് കരുതി സമാധാനത്തോടെ ഇരുന്നു. പക്ഷേ, 20 വര്‍ഷത്തിന് ശേഷവും താടി വരാതെയിരിക്കുകയാണ് ഞാന്‍. തൊട്ടി ജയ പോലെ ഒന്ന് എനിക്ക് കിട്ടില്ലെന്ന് മനസിലായി. അതുകൊണ്ട് ഏത് ടൈപ്പ് കഥാപാത്രമാണോ വരുന്നത് അത് കൃത്യമായി ചെയ്യാനാണ് പ്ലാന്‍,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

Content Highlights: Siddharth talks about doing plus two characters even after 20 years in his career

To advertise here,contact us