മലയാള സിനിമയിലെ താര സംഘടനയായ എ എം എം എയുടെ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 22 ന് ചേരാനിരിക്കുകയാണ്. ഇത്തവണത്തെ യോഗത്തിൽ സംഘടനയുടെ നേതൃത്വം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളുണ്ടാകും. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ വീണ്ടും എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മോഹൻലാൽ സ്ഥാനം ഏറ്റെടുക്കുമെന്ന് അഡ്‌ഹോക് കമ്മിറ്റിയിലെ ചില അംഗങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
ഞായറാഴ്ച നടക്കുന്ന പൊതുയോഗത്തിൽ അംഗങ്ങൾക്ക് മുൻസ്ഥാനങ്ങളിൽ തുടരാൻ അനുവാദം നൽകിയേക്കും. മറ്റൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്നാണ് മോഹൻലാലിന്റെ നിലപാടെന്നാണ് റിപ്പോട്ടുകൾ. പൊതുയോഗത്തിൽ വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയർന്നാൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടാകില്ല. ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ നിയോഗിക്കും. മത്സരമില്ലാതെ ഈ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.
ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരേ പീഡന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഓഗസ്റ്റിൽ ചില ഭാരവാഹികൾ രാജിവെച്ചു. ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്‌ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിച്ചിരുന്നത്.
Content Highlights: Annual general body meeting of the star association AMMA will be held on the 22nd