മധു കൈതപ്രം സംവിധാനം ചെയ്ത് ജോൺ ബ്രിട്ടാസ് നായകനായ ചിത്രമാണ് വെള്ളിവെളിച്ചത്തിൽ. രാജ്യസഭാ അംഗവും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രവും ഇതായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചത് സംവിധായകന്‍റെ ആഗ്രഹപ്രകാരമായിരുന്നുവെന്നും സിനിമ തനിക്ക് പറ്റിയ ഫീല്‍ഡ് അല്ലെന്നും പറയുകയാണ് ജോണ്‍ ബ്രിട്ടാസ്. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ ആ സിനിമയിൽ അഭിനയിക്കാൻ കാരണം സംവിധായകനാണ്. അയാളുടെ വലിയ ആഗ്രഹമായിരുന്നു ഞാൻ ആ സിനിമയിൽ അഭിനയിക്കണം എന്നത്. അദ്ദേഹം ഈ ജെബി ജംഗ്ഷൻ കണ്ട് മത്ത് പിടിച്ചൊരു ആളായിരുന്നു. മധു എന്ന് പറയും. അങ്ങനെയാണ് അത് എന്റെ തലയിൽ വീണത്.
സിനിമ മേഖല അത്ര താല്പര്യം ഇല്ല. വേറൊന്നും കൊണ്ടല്ല, ആത്മസമര്‍പ്പണം വേണം. സിനിമയിൽ പൂര്‍ണമായ സമര്‍പ്പണത്തോടെ മാത്രമേ മുന്നോട്ടുപോകാനാവൂ. നമ്മൾ അതിൽ ഇഴുകി ചേരണം. അതിനൊന്നുമുള്ള ഒരു സംഗതി എനിക്കില്ല, ആ കാലം കഴിഞ്ഞു. സിനിമയിൽ അതിന് ശേഷവും ഒരുപാട് പേർ എന്നെ വിളിച്ചിട്ടുണ്ട്, അവസരങ്ങൾ ഉണ്ടായിരുന്നു,' ജോൺ ബ്രിട്ടാസ് പറഞ്ഞു.
2014 ലാണ് വെള്ളിവെളിച്ചത്തിൽ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഒമാനിലെ മസ്കറ്റിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. ജോൺ ബ്രിട്ടാസ് അവതരിപ്പിച്ച ഉപേന്ദ്ര എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ഇനിയ അവതരിപ്പിക്കുന്ന ബാർ നർത്തകിയെ പ്രണയിക്കുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നതാണ് കഥ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്, ബോക്സ് ഓഫീസിൽ വിജയിച്ചില്ല.
Content Highlights: John Brittas talks about acting in the film