'സുപ്രീം കോടതിയെ ബഹുമാനിക്കണം, നിയമം കയ്യിലെടുക്കരുത്'; തഗ് ലൈഫ് വിഷയത്തിൽ കന്നഡ സംഘടനകളോട് ഡികെ ശിവകുമാർ

തഗ് ലൈഫ് കന്നഡ റിലീസിൽ സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിക്കണമെന്ന് കന്നഡ സംഘടനകളോട് ഡി.കെ ശിവകുമാര്‍

തഗ് ലൈഫ് സിനിമ കർണാടകയിൽ നിരോധിച്ചതിന് എതിരെ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി രംഗത്തെത്തിയത്. രൂക്ഷമായ ഭാഷയിലാണ് സിനിമയുടെ റിലീസ് തടഞ്ഞതിന് കർണാടക ഹൈക്കോടതിയെ സുപ്രീം കോടതി ശാസിച്ചത്‌. ഇപ്പോഴിതാ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കാൻ തയ്യാറാകണമെന്ന് കന്നഡ സംഘടനകളോട് അഭ്യർഥിച്ചിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 'എല്ലാവർക്കും പരിമിതികളുണ്ട്. കന്നഡ സംഘടനാ പ്രവർത്തകർ ശാന്തരാകണം. നാം കോടതിയെ ബഹുമാനിക്കണം. ആരും നിയമം കൈയിലെടുക്കാൻ പാടില്ല’ ശിവകുമാർ പറഞ്ഞു.

കന്നഡ ഭാഷ തമിഴിൽ നിന്നാണുണ്ടായതെന്ന കമൽഹാസന്റെ വിവാദപ്രസ്താവനയാണ് സിനിമയുടെ പ്രദർശനം തടയുന്നതിലേക്ക് കടന്നത്. കന്നഡ അനുകൂല സംഘടനകൾ വൻ പ്രതിഷേധമാണ് നടനെതിരെ നടത്തിയത്, സിനിമ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ഫിലിം ചേംബറിനോട് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് തഗ് ലൈഫിന്റെ പ്രദർശനം ഒഴിവാക്കാൻ ഫിലിം ചേംബർ തീരുമാനിക്കുകയായിരുന്നു. പിന്നാലെ കമൽ ഹാസന്റെ നിർമാണ കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. മാപ്പു പറഞ്ഞ് പ്രശ്നങ്ങൾ അവസാനിപ്പിക്കാനായിരുന്നു കോടതി നിർദേശിച്ചത്. അതിനു തയ്യാറാകാതെ കമൽഹാസൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സിനിമ സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാത്തതിന് കർണാടക സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സെൻസർ ബോർഡ് അംഗീകരിച്ച സിനിമയുടെ പ്രദർശനം സംസ്ഥാനസർക്കാർ ഉറപ്പാക്കണം. ആൾക്കൂട്ടത്തെയും അക്രമിസംഘങ്ങളെയും തെരുവുകൾ കൈയേറാൻ അനുവദിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. സിനിമയുടെ പ്രദർശനം സംബന്ധിച്ച് തീരുമാനമറിയിക്കാൻ കർണാടക സർക്കാരിന് ഒരുദിവസത്തെ സമയവും കോടതി നൽകിയിട്ടുണ്ട്.

Content Highlights: DK Shivakumar tells Kannada organizations to respect Supreme Court on thug life issue

To advertise here,contact us