കുട്ടിക്കാലത്ത് നേരിട്ട വംശീയ അധിക്ഷേപത്തെ കുറിച്ചും ബോഡി ഷേമിങ്ങിനെ കുറിച്ചും തുറന്നുപറയുകയാണ് പ്രശസ്ത ഗായിക ജൊനിറ്റ ഗാന്ധി. കാനഡയിലെ ടൊറന്റോയിൽ ജനിച്ച് വളർന്ന ജൊനിറ്റ അവിടെ നിന്നും കുട്ടിക്കാലം മുതലേ അനുഭവിക്കേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.
സ്‌കൂൾ കാലഘട്ടത്തിൽ തന്റെ മുഖത്തെ രോമങ്ങൾ കാരണം സഹപാഠികളും മറ്റും 'ഗോഡ്‌സില്ല' എന്ന് അധിക്ഷേപിച്ചു, അത് ആ കാലഘട്ടത്തിൽ മാനസികമായി വളരെയധികം തളർത്തിയെന്നാണ് ജൊനിറ്റ പറയുന്നത്.
'എന്റെ മുഖത്തെ രോമങ്ങൾ കാരണം എന്നെ 'ഗോഡ്‌സില്ല' എന്നാണ് വിളിച്ചിരുന്നത്. 'നിന്നെ ആരും സ്‌നേഹിക്കില്ല' എന്നും അവർ പറഞ്ഞു. പക്ഷെ സംഗീതത്തോടുണ്ടായ അടങ്ങാത്ത സ്‌നേഹം എന്നെ ആ മാനസിക തകർച്ചയിൽ നിന്നും രക്ഷിച്ചു. അത് എന്നെ എല്ലാകാര്യങ്ങളും ലളിതമായി എടുക്കാൻ സഹായിച്ചു' ജൊനിറ്റ പറഞ്ഞു.
അതേസമയം, ജൊനിറ്റയുടെ പുതുതായി പുറത്തുവന്ന മ്യൂസിക് വീഡിയോയാണ് 'ബെപർവായ്' . ശബ്ദം കൊണ്ട് മാത്രമല്ല, തന്റെ മനോഹരമായ നൃത്തച്ചുവടുകൾ കൊണ്ടും എല്ലാവരെയും ഞെട്ടിക്കുകയാണ് താരം. 2013-ൽ 'ചെന്നൈ എക്‌സ്പ്രസ്' എന്ന ചിത്രത്തിലെ 'തിതലി' എന്ന ഗാനത്തിലൂടെയാണ് ജൊനിറ്റയെ ഏറെ പ്രശസ്തയാക്കുന്നത്. തുടർന്ന്, 'ദിൽവാലെ', 'ബാജിറാവു മസ്താനി' തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ജൊനിറ്റയെ ബോളിവുഡിലെ മുൻനിര പിന്നണി ഗായികമാരിൽ ഒരാളാക്കി. സൗത്ത് ഇന്ത്യന്‍ സിനിമകളിലും ജൊനിറ്റ പാടി ഹിറ്റായ നിരവധി ഗാനങ്ങളുണ്ട്.
Content Highlights-Jonita Gandhi shares about how she got body shamed by friends in childhood days