അഹമ്മദാബാദിലെ വിമാനാപകടം രാജ്യത്തെ മുഴുവൻ വേദനയിലാഴ്ത്തിയിരിക്കുകയാണ്. എയർ ഇന്ത്യ 171 നമ്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ വേളയിൽ 1976 ൽ ആദ്യത്തെ മിസ് കേരളയായ നടി റാണിചന്ദ്ര അടക്കം 95 യാത്രക്കാർ കൊല്ലപ്പെട്ട മുംബൈ–മദ്രാസ് ഇന്ത്യൻ എയർലൈൻസ് വിമാനാപകടം വീണ്ടും ചർച്ചയാവുകയാണ്.
1976 ഒക്ടോബർ 12നായിരുന്നു വിമാന ദുരന്തമുണ്ടായത്. ഇന്ത്യൻ എയർലൈൻസിന്റെ വിമാനം മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന്റ എഞ്ചിന് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ റാണിചന്ദ്രയും റാണിയുടെ ഡാന്‍സ് ട്രൂപ്പ് അംഗങ്ങളും ഉൾപ്പടെയുള്ള 89 യാത്രക്കാരും ആറ് ജീവനക്കാരും കൊല്ലപ്പെട്ടു. ആ വിമാനത്തിന്റെയും നമ്പർ 171 എന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്.
റാണിചന്ദ്രയുടെ വിയോഗത്തെച്ചൊല്ലി അന്ന് ഏറെ നിഗൂഢതകളും ഉയർന്നിരുന്നു. ദുബായ് അടക്കം അഞ്ചു രാജ്യങ്ങളിലെ നൃത്ത പരിപാടികള്‍ക്ക് ശേഷമായിരുന്നു റാണിചന്ദ്ര മുംബൈയിൽ എത്തിയത്. ഈ പരിപാടികളെല്ലാം കൊല്ലം കാരാളിമുക്ക് സ്വദേശിയായ സജാദ് തങ്ങൾ ആയിരുന്നു സംഘടിപ്പിച്ചത്. ചില തിരക്കുകൾ മൂലം സംഘാടകനായ സജാദിന് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. തന്നിലേക്ക് അന്വേഷണം വരുമോ എന്ന ഭയന്ന സജാദ് നാട്ടിലേക്ക് മടങ്ങിയതുമില്ല. എന്നാൽ ഈ അപകടത്തിൽ സജാദും കൊല്ലപ്പെട്ടുവെന്നായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും ധരിച്ചിരുന്നത്. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2021 ലാണ് സജാദ് തിരികെ കേരളത്തിലെത്തിയത്.
അതേസമയം, എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്ത്രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. ഇവർ അഹമ്മദാബാദിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടു.
പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്കും ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമേ അപകട കാരണം സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. വിമാനം പറന്നുയർന്നതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളിന് ലഭിച്ച മെയ്‌ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) വിമാനത്തിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നും വിലയിരുത്തലുണ്ട്.
Content HIghlights: Remembering Rani Chandra tragic plane crash in 1971