ചെട്ടിക്കുളങ്ങര സോങ് എടുക്കുമ്പോൾ ലാൽ സാറിന്റെ അച്ഛന്‍ സീരിയസായി ഹോസ്പിറ്റലിലായിരുന്നു: മണിക്കുട്ടൻ

'ആ പാട്ട് കാണുമ്പോള്‍ എവിടെയെങ്കിലും ഒരു ഉറക്ക ക്ഷീണമോ, അല്ലെങ്കില്‍ ഒരു വിഷമത്തില്‍ നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ടോ'

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്തപ്പോൾ അത് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ആദ്യവരവിൽ എന്നപോലെ ഇക്കുറിയും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വേളയിൽ സിനിമയുടെ ചിത്രീകരണ അനുഭവം പങ്കുവെക്കുകയാണ് നടൻ മണിക്കുട്ടൻ.

ചെട്ടികുളങ്ങര എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണ സമയം മോഹൻലാലിന്റെ പിതാവ് സുഖമില്ലാതെ ആശുപത്രിയാലായിരുന്നു. ഈ ഗാനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പിതാവിനെ കാണുവാൻ പുറപ്പെട്ടത്. ഏറെ വേദനിച്ചിരുന്ന ആ വേളയിലും ക്യാമറയ്ക്ക് മുന്നിൽ അത് പ്രകടിപ്പിക്കാതെയാണ് അദ്ദേഹം അഭിനയിച്ചത്. ഒരു വ്യക്തിയെന്ന നിലയിലും ആര്‍ട്ടിസ്റ്റ് എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചുവെന്നും മണികുട്ടന്‍ പറഞ്ഞു. സില്ലി മോങ്ക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചെട്ടിക്കുളങ്ങര സോങ് എടുക്കുന്ന സമയത്ത്, സാറിന്റെ അച്ഛന്‍ വളരെ സീരിയസായി ഹോസ്പിറ്റലില്‍ ആയിരുന്നു. തലേ ദിവസം വൈകുന്നേരം നാല് മണിക്ക് ഷൂട്ട് തുടങ്ങി, രാവിലെ ആറ് മണിക്കാണ് ഷൂട്ട് തീരുന്നത്. അങ്ങനെ 10 ദിവസമായിട്ട് ക്ലൈമാക്‌സ് സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അന്ന് ക്ലൈമാക്‌സ് എടുത്തുകഴിഞ്ഞിട്ട് പെട്ടന്ന് തന്നെ ഈ പാട്ടും ചെയ്തിട്ട് സാറിന് പോകണം. പിന്നീട് ഞങ്ങളുടെ എല്ലാവരുടെ അടുത്തും അദ്ദേഹം മൈക്കില്‍ കൂടെ റിക്വസ്റ്റ് ചെയ്തു, എനിക്ക് ഇങ്ങനെ ആവശ്യമായിട്ട് പോകണം എന്ന്. എല്ലാവരും പെട്ടെന്ന് ബെഡ് റൂമില്‍ പോയിട്ട് തിരിച്ച് വരണം എന്ന് പറഞ്ഞു,'

'ഞങ്ങൾ ഏഴര എട്ട് ആയപ്പോള്‍ എത്തി. സാറ് അതിന് മുമ്പ് അവിടെ എത്തി. എന്നിട്ട് നമ്മള്‍ ഒരു പതിനൊന്നരവരയാണ് ആ പാട്ട് എടുത്തത്. പക്ഷേ നമ്മള്‍ ആ പാട്ട് കാണുമ്പോള്‍ എവിടെയെങ്കിലും ഒരു ഉറക്ക ക്ഷീണമോ, അല്ലെങ്കില്‍ ഒരു വിഷമത്തില്‍ നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ടോ. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എത്രത്തോളം ഡെഡിക്കേറ്റഡായിരിക്കണം എന്നത് മുതലായ കാര്യങ്ങള്‍ ഒരു വ്യക്തിയെന്ന രീതിയില്‍ ലാല്‍ സാറില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞു. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ സിനിമയോടുള്ള സമീപനവും പഠിക്കാന്‍ കഴിഞ്ഞു. നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ആകെ തകർന്നുപോകും. അദ്ദേഹത്തിന്റെ സംസാരത്തിൽ ആ വിഷമം നമുക്ക് മനസിലാകും. എന്നാൽ ക്യാമറക്ക് മുന്നിൽ വരുമ്പോൾ തലയുടെ ആ കുസൃതി അദ്ദേഹം ഒരു തരിപോലും ചോരാതെ ചെയ്തു. അത് ചെറിയ കാര്യമല്ല,' എന്ന് മണിക്കുട്ടൻ പറഞ്ഞു.

Content Highlights: Manikuttan talks about Chotta Mumbai shooting experience

To advertise here,contact us