രജനികാന്ത്, ചിരഞ്ജീവി, എൻ ടി രാമറാവു തുടങ്ങിയവർ ബോളിവുഡ് സിനിമകൾ റീമേക്ക് ചെയ്താണ് സൂപ്പർതാരങ്ങളായതെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. പണ്ട് ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡ് സിനിമകൾ റീമേക്ക് ചെയ്യുന്നത് പതിവായിരുന്നു എന്നും ആർജിവി പറഞ്ഞു. ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാം ഗോപാൽ വർമ്മ.
'തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ നാല് ഭാഷകളും അമിതാഭ് ബച്ചൻ ചിത്രങ്ങൾ റീമേക്ക് ചെയ്തിരുന്നു. രജനികാന്ത്, ചിരഞ്ജീവി, എൻടി രാമറാവു, രാജ്കുമാർ തുടങ്ങിയ താരങ്ങൾ അത്തരം റീമേക്കുകളിൽ അഭിനയിച്ചുകൊണ്ട് പ്രശസ്തി നേടി. പിന്നീട് 90-കളിൽ, ബച്ചൻ നീണ്ട അഞ്ച് വർഷത്തെ ഇടവേള എടുത്തു. ആ സമയം യാദൃശ്ചികമായി നിരവധി സംഗീത കമ്പനികളും ഇന്ത്യൻ സിനിമയിലേക്ക് കടന്നുവന്നു,' എന്ന് രാം ഗോപാൽ വർമ്മ പറഞ്ഞു.
പിന്നീട് അവരുടെ സംഗീതം വിൽക്കാൻ വേണ്ടി മാത്രം ബോളിവുഡ് സിനിമകൾ ചെയ്തു. അപ്പോഴാണ് മേനെ പ്യാർ കിയ പോലുള്ള സിനിമകൾ റിലീസ് ചെയ്യാൻ ആരംഭിച്ചത്. എന്നാൽ സൗത്ത് ഇന്ത്യൻ സിനിമകൾ ഒരിക്കലും മാസ് സിനിമകളിൽ നിന്ന് മാറിയില്ല. അങ്ങനെയാണ് ഈ നടന്മാരെല്ലാം സൂപ്പർതാരങ്ങളായി മാറിയതെന്നും രാം ഗോപാൽ വർമ്മ അഭിപ്രായപ്പെട്ടു.
അതേസമയം സാരി എന്ന സിനിമയാണ് രാം ഗോപാൽ വർമ്മയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇതിന് പുറമെ കൽക്കി 2898 എഡി എന്ന സിനിമയിലും അദ്ദേഹം ഒരു കാമിയോ വേഷത്തിലെത്തിയിരുന്നു.
Content Highlights: Ram Gopal Varma says that Rajinikanth and Chiranjeevi became superstars by remaking Amitabh Bachchan films