'ഞാൻ എന്താണോ ഉദ്ദേശിച്ചത് അത് എത്തേണ്ടവരില്‍ എത്തി'; 'ഡബ്ബ റോള്‍' പരാമര്‍ശത്തില്‍ സിമ്രന്‍

ഈ അടുത്ത് ഒരു അവാർഡ്‌ വേദിയിൽ വെച്ചായിരുന്നു സഹപ്രവർത്തകയിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സിമ്രാൻ തുറന്നുപറഞ്ഞത്

സഹപ്രവർത്തകയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പൊതുവേദിയില്‍ നടി സിമ്രന്‍ തുറന്നു പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നടി ജ്യോതികയ്ക്കെതിരാണ് സിമ്രാന്റെ പ്രതികരണം എന്ന രീതിയിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിമ്രൻ.

'ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അത് എത്തേണ്ടവരില്‍ എത്തിയിട്ടുണ്ട്. ഞാൻ ആ പ്രസ്താവന നടത്തിയ ശേഷം എനിക്ക് ഒരു സന്ദേശം ലഭിച്ചിരുന്നു. ക്ഷമിക്കണം എന്നും നിങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നുമായിരുന്നു ആ സന്ദേശത്തിൽ പറഞ്ഞത്,' എന്നും സിമ്രൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ അടുത്ത് ഒരു അവാർഡ്‌ വേദിയിൽ വെച്ചായിരുന്നു സഹപ്രവർത്തകയിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സിമ്രൻ തുറന്നുപറഞ്ഞത്. '30 വര്‍ഷമായി ഞാൻ സിനിമ മേഖലയില്‍ പ്രവർത്തിക്കുന്നു. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെക്കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല,' എന്നായിരുന്നു സിമ്രൻ പറഞ്ഞത്.

'ഒരു പ്രസക്തിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകൾ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അർഥവത്തായ ആന്റി റോളോ 25 വയസ്സുള്ള ഒരാളുടെ അമ്മയായോ അഭിനയിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുക. ആണ്‍–പെണ്‍ വ്യത്യാസത്തെയൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാവരും ഒരുപോലെയാണ്. സ്ത്രീയായിരിക്കുക എന്നത് വളരെ ശ്രമകരമാണ്. പക്ഷേ ഞാനെന്‍റെ സ്ത്രീത്വത്തെ വളരെയധികം ആസ്വദിക്കുന്നു. എന്നെ ചുറ്റിയുള്ള എല്ലാ പുരുഷൻമാരും ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരാലും ഞാന്‍ സ്നേഹിക്കപ്പെടുന്നു. അവരെല്ലാം എനിക്ക് വേണ്ട ബഹുമാനം നല്‍കിയിട്ടുണ്ട്,' എന്നും സിമ്രൻ വ്യക്തമാക്കിയിരുന്നു.

Content Highlights: Simran talks about Dubba role statement

To advertise here,contact us