ജീവിത ലക്ഷ്യം കണ്ടെത്തുന്ന നായകന്റെ കഥ; റെട്രോയുടെ ആദ്യത്തെ പേര് വെളിപ്പെടുത്തി കാർത്തിക് സുബ്ബരാജ്

'ഒരു മനുഷ്യൻ തന്റെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുന്നതിനെക്കുറിച്ചാണ് ഈ ചിത്രം'

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. ചിത്രം ഇതിനോടകം 100 കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യത്തെ ടൈറ്റിലിനെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.

'ആദ്യം ചിത്രത്തിന്റെ പേര് റെട്രോ എന്നായിരുന്നില്ല. 'ധമ്മം' എന്നായിരുന്നു ഞാൻ സിനിമയ്ക്ക് വെച്ച പേര്. ഒരു മനുഷ്യൻ തന്റെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുന്നതിനെക്കുറിച്ചാണ് ഈ ചിത്രം', കാർത്തിക് സുബ്ബരാജ് പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് സുബ്ബരാജ് ഇക്കാര്യം പറഞ്ഞത്.

അതേസമയം, റെട്രോ ആഗോളതലത്തിൽ 104 കോടി രൂപ നേടിയതായാണ് നിർമാതാക്കളായ 2 ഡി എന്റർടെയ്ൻമെന്റ്സ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ആറുദിവസം കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം. സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

#KarthikSubbaraj in recent interview- #Retro's initial title was #Dhammam.- Because the film is about the man finding his purpose of life.#Suriyapic.twitter.com/DowpceSJeW

സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സ് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: karthik subbaraj reveals Retro first title

To advertise here,contact us