പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ പ്രശംസിച്ച് സിനിമാതാരങ്ങൾ. 'നീതി നടപ്പാകട്ടെ' എന്നായിരുന്നു നടൻ അല്ലു അർജുൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. 'ഇതാണ് ഇന്ത്യൻ സൈന്യത്തിന്റെ മുഖം, ജയ് ഹിന്ദ്', എന്നാണ് നടൻ ശിവകാർത്തികേയൻ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.
May justice be served . Jai Hind 🇮🇳 #OperationSindoor pic.twitter.com/LUOdzZM8Z5
താരങ്ങളായ ജൂനിയർ എൻടിആർ, അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ചിരഞ്ജീവി തുടങ്ങിയവരും ഇന്ത്യയുടെ തിരിച്ചടിക്കലിനെ അഭിനന്ദിച്ച് മുന്നോട്ടെത്തി. 'ഓപ്പറേഷൻ സിന്ദൂറിൽ നമ്മുടെ ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു', എന്നാണ് നടൻ ജൂനിയർ എൻടിആർ എക്സിൽ പങ്കുവെച്ചത്. 'ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്', എന്നായിരുന്നു റിതേഷ് ദേശ്മുഖ് കുറിച്ചത്. ഇന്ത്യൻ പതാകയുടെ ഇമോജിക്കൊപ്പം ജയ് ഹിന്ദ് എന്നെഴുതികൊണ്ടുള്ള പോസ്റ്റ് ആണ് നടൻ ചിരഞ്ജീവി പങ്കുവെച്ചത്.
Praying for the safety & strength of our Indian Army in #OperationSindoor.Jai Hind! 🇮🇳
#OperationSindoorThis is the face of the Indian ArmyJai Hind 🇮🇳🫡
നടന്മാരായ രജനികാന്തും, മോഹൻലാലും, മമ്മൂട്ടിയും ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ചു. രാജ്യം ആവശ്യപ്പെടുമ്പോൾ ഇന്ത്യൻ ആർമി ഒപ്പമുണ്ടാകുമെന്ന് ഓപ്പറേഷൻ സിന്ദൂർ വീണ്ടും തെളിയിച്ചു എന്നും നമ്മുടെ യഥാർത്ഥ ഹീറോകൾക്ക് സല്യൂട്ട് എന്നുമാണ് മമ്മൂട്ടി കുറിച്ചത്. സൈന്യത്തിന്റെ പോരാട്ടത്തെ അഭിനന്ദിച്ച രജനികാന്ത് ദൗത്യം പൂർത്തിയാകുന്നത് വരെ നമ്മൾ അവസാനിപ്പിക്കില്ലെന്നും പറഞ്ഞു. രാജ്യം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ടെന്നും രജനികാന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ തന്റെ ഫേസ്ബുക്ക് കവർ ചിത്രമാക്കിക്കൊണ്ടാണ് മോഹൻലാൽ പ്രതികരിച്ചത്.
ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.
Content Highlights: Actors response to Operation Sindoor