'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്‌ലീസ്', 'കള' എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ടിക്കി ടാക്ക'. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടൻ ആസിഫ് അലി.
സിനിമയുടെ ഷൂട്ടിംഗ് മാർച്ചിലോ ഏപ്രിലിലോ പുനരാരംഭിക്കുമെന്നാണ് പുതിയ വാർത്ത. തന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന പ്രൊജക്റ്റ് എന്ന് താൻ വിശ്വസിക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും ആസിഫ് അലി പറഞ്ഞു. 'അതിന്റെ ഷൂട്ട് തുടങ്ങി പന്ത്രണ്ടാമത്തെ ദിവസമാണ് എനിക്കൊരു ആക്സിഡന്റ് ഉണ്ടാകുന്നതും ഷൂട്ട് നിന്ന് പോകുന്നതും. അതിൽ നിന്നും മുഴുവനായൊരു റിക്കവറി ആയി വന്നു', മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.
#TikiTaka to resume shooting March/April❗https://t.co/6OH9m0LG3Z
അടുത്ത വർഷം സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറോട് കൂടി സിനിമ തിയേറ്ററിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. കരിയറിൽ ആദ്യമായി ഒരു അതിരടി മാസ് ഉണ്ടാക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും, മിസ് ആകാത് എന്നും ഇൻസ്റ്റാഗ്രാമിലൂടെ നേരത്തെ രോഹിത് വിഎസ് പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ കർട്ടൻ റെയ്സർ വീഡിയോ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകിയത്.
പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് മുൻപ് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്.
Content Highlights: Asif Ali starring Tiki Takka shoot resumes from April says Asif Ali