'ഞാൻ ഡാബ്​സിക്ക് പകരമല്ല, ഈ വേർഷൻ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു'; 'മാർക്കോ' വിവാദത്തിൽ 'കെജിഎഫ്' ഗായകൻ

ഈ ട്രാക്ക് സത്യത്തിൽ നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറാക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു

മാർക്കോ എന്ന ചിത്രത്തിലെ ബ്ലഡ് എന്ന ഗാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കെജിഎഫ് ഗായകൻ സന്തോഷ് വെങ്കി. ഡാബ്​സിക്ക് പകരമായല്ല താൻ ഗാനം ആലപിച്ചത്. നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു പതിപ്പ് മാത്രമായിരുന്നു താൻ പാടിയത്. പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡാബ്​സി പാടിയ പതിപ്പിനൊപ്പം തന്റെ പതിപ്പും പുറത്തുവിട്ടത്. തന്റെ പതിപ്പ് പുറത്തിറക്കുമെന്ന് കരുതിയിരുന്നില്ല എന്ന് സന്തോഷ് വെങ്കി പറഞ്ഞു.

'ഞാൻ ഒരിക്കലും ഡാബ്​സിക്ക് പകരമല്ല. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് രവി ബസ്രൂറുമായി പരിചയമുണ്ട്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. ഉഗ്രം മുതൽ തന്നെ ഞാൻ അദ്ദേഹത്തിന് വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബ്ലഡ് എന്ന ഈ ട്രാക്ക് സത്യത്തിൽ നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു. ഇതിന്റെ യഥാർത്ഥ പതിപ്പ് മറ്റൊരു ഗായകൻ പാടുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്റെ വേർഷൻ അവർ ഉപയോഗിക്കുമെന്ന് സത്യമായും അറിയില്ലായിരുന്നു. പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ തിരിഞ്ഞത്,'എന്ന് സന്തോഷ് വെങ്കി ഒടിടി പ്ലേയോട് പറഞ്ഞു.

'ഗാനം റെക്കോർഡ് ചെയ്യാൻ ഡാബ്​സി ബെംഗളൂരുവിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. വാസ്തവത്തിൽ, ചില ഭാഗങ്ങൾക്കായി അദ്ദേഹം പ്രയാസപ്പെട്ടു. എന്നാലും നല്ല പതിപ്പ് ലഭിക്കും വരെ അദ്ദേഹം പരിശ്രമിച്ചു. എന്തായാലും സംഭവിച്ചത് നിർഭാഗ്യകരമാണ്. എങ്കിലും അദ്ദേഹത്തിന് പകരമല്ല ഞാൻ പാടിയത്,' എന്ന് സന്തോഷ് വെങ്കി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു മാർക്കയിലെ ബ്ലഡ് എന്ന ഗാനം റിലീസ് ചെയ്തത്. എന്നാൽ ഡാബ്​സിയുടെ ശബ്ദം ഗാനത്തിന് ചേരുന്നതല്ല എന്ന തരത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗായകനെ മാറ്റുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അവരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്​ടിക്കുന്നതിനോട് തങ്ങള്‍ പ്രതിബദ്ധത പുലര്‍ത്തും. അഭിപ്രായങ്ങള്‍ മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉൾക്കൊള്ളിച്ച് ബ്ലഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നതായി ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

Also Read:

Entertainment News
'ആദ്യം യഷിന്റെ പടം കോപ്പിയടിച്ചു, ഇപ്പോൾ ഡയലോഗും'; അല്ലു അർജുനെതിരെ ട്രോളുകൾ

പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രേക്ഷകരും എത്തിയിരുന്നു. എന്നാൽ ഡാബ്​സി എന്ന ഗായകനെ മാർക്കോ ടീം ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പോരായ്മ കൊണ്ടല്ല മറ്റൊരു പതിപ്പ് പുറത്തിറക്കിയതെന്നും മാർക്കോയുടെ നിർമാതാവ് ഷെരിഫ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകരിൽ നിന്ന് ഏറെ വിമർശനങ്ങൾ വന്നു. പ്രേക്ഷകരെ മാനിക്കുന്നതിനാലാണ് മറ്റൊരു പതിപ്പ് കൂടി റിലീസ് ചെയ്തത്. ഡാബ്​സി പാടിയ പതിപ്പ് ഡിലീറ്റ് ചെയ്യില്ലെന്നും ഇരുപതിപ്പുകളും പ്രേക്ഷകർക്ക് കേൾക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരിക്കലും ഒരു പ്രമോഷൻ തന്ത്രമായി ചെയ്തതല്ല എന്നും ഷെരീഫ് മുഹമ്മദ് റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചിരുന്നു.

Content Highlights: Santhosh Venky clarifies on Marco movie blood song issue

To advertise here,contact us