'ഐഎഫ്എഫ്കെയിലും ഐഎഫ്എഫ്ഐയിലും ഉള്ളൊഴുക്കിനെ തഴഞ്ഞു'; വിമർശനവുമായി അടൂർ

'മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഉള്ളൊഴുക്ക്'

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയെ ചലച്ചിത്രമേളകളിൽ അവഗണിച്ചുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കഴിഞ്ഞ വർഷം നടന്ന ഐഎഫ്എഫ്കെയിലും ഗോവയിൽ നടന്ന ഐഎഫ്എഫ്ഐയിലും സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഉള്ളൊഴുക്ക്. അടുത്ത വർഷത്തെ ഐഎഫ്എഫ്കെയിൽ പ്രത്യേകമായി ക്ഷണിച്ച് സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതി.

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ഉര്‍വശി, പാര്‍വതി എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമയിൽ പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റെക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

To advertise here,contact us