'സ്ത്രീകൾ വിവാഹം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടില്ല', സ്ത്രീധനത്തിനെതിരായിരുന്നു പോസ്റ്റെന്ന് ഭാമ

സ്ത്രീധനം നൽകി സ്ത്രീകൾ ഒരിക്കലും വിവാ​ഹം ചെയ്യരുതെന്നാണ് താൻ പറഞ്ഞതെന്ന് ഭാമ

വിവാഹവുമായി ബന്ധപ്പെട്ട് താൻ പങ്കുവെച്ച വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി നടി ഭാമ. സ്ത്രീകൾ വിവാഹമേ ചെയ്യരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സ്ത്രീധനത്തിനെതിരെയായിരുന്നു തന്റെ പോസ്റ്റെന്നും ഭാമ ഇൻസ്റ്റ​ഗ്രാമിലൂടെ പ്രതികരിച്ചു. സ്ത്രീധനം നൽകി സ്ത്രീകൾ ഒരിക്കലും വിവാ​ഹം ചെയ്യരുതെന്നും സ്ത്രീധനം നൽകി വിവാഹം കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുമാണ് താൻ പറയുന്നതെന്നും ഭാമ. അങ്ങനെയൊരു വീട്ടിൽ പേടിച്ച് കഴിയേണ്ടി വന്നാലുള്ള അവസ്ഥയും മക്കൾ കൂടി ഉണ്ടെങ്കിൽ നേരിടേണ്ടതായ അവസ്ഥകളുമാണ് താൻ പറഞ്ഞതെന്നും ഭാമ ഇന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, എന്നായിരുന്നു ഭാമ ഇന്നലെ പോസ്റ്റ് ചെയ്തത്. ഇതിന് വ്യക്തത വരുത്തിയാണ് ഇന്നത്തെ സ്റ്റോറി.

2020 ലായിരുന്നു ഭാമ വിവാഹിതയായത്. അരുൺ എന്ന വ്യക്തിയായിരുന്നു വരൻ. പിന്നീട് ഇരുവരും വേർപിരിഞ്ഞതായി അഭ്യൂഹങ്ങളും ശക്തമായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് താൻ ഒരു സിംഗിള്‍ മദറാണെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നായിരുന്നു താരം മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

To advertise here,contact us