'പൊളിറ്റിക്കലി ഇന്കറക്ട് ആയി സീനുകളുണ്ടാകുന്നതല്ല,അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്';ടൊവിനോ തോമസ്

'എല്ലാവരും മറന്നിരുന്ന ആ കാര്യം ഇവിടെ വീണ്ടും ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി'

പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്. താരത്തിന്റെ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് പൊളിറ്റിക്കലി ഇന്കറക്ടായ കഥാപാത്രങ്ങൾ ചെയ്യുന്നതിനെ കുറിച്ചും അത്തരം കഥാപാത്രങ്ങളെ താൻ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിനെ കുറിച്ചും നടൻ വിശദമായി സംസാരിച്ചത്.

'കടുവ' എന്ന സിനിമയിൽ വികലാംഗരെ ആക്ഷേപിച്ചെന്നാരോപിച്ച് ഉയർന്ന സംഭഷണത്തിൽ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം മാപ്പ് പറഞ്ഞത് വീണ്ടും ചോദിച്ചതിന് പിന്നാലെയായിരുന്നു ടൊവിനോയുടെ മറുപടി. 'രണ്ട് വര്ഷം മുമ്പ് ഇറങ്ങിയ ഒരു സിനിമ. അതില് പറ്റിയൊരു തെറ്റിന്റെ പേരില് ആ സീന് സിനിമയിൽ നിന്ന് നീക്കം ചെയ്യുകയും നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തു. എല്ലാവരും മറന്നിരുന്ന ആ കാര്യം ഇവിടെ വീണ്ടും ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടിയല്ലേ,' എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

തുടർന്ന് പൊളിറ്റിക്കലി ഇൻകറക്ടായ തിരക്കഥകളും കഥാപാത്രങ്ങളും ചെയ്യുന്നതിൽ ടൊവിനോയ്ക്ക് പേടിയുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെ, 'പൊളിറ്റിക്കലി ഇന്റകറക്ട് ആയി ജീവിക്കുന്ന ഒരു കഥാപാത്രം ചെയ്യുമ്പോൾ ഞാന് എന്ത് ചെയ്യണം? ഞാനൊരു വില്ലന് കഥാപാത്രമാണ് ചെയ്യുന്നതെന്ന് കരുതൂ, അയാളൊരു വൃത്തികെട്ടവനാണ്. പൊളിറ്റിക്കലി ഇന്കറക്ട് ആയ കാര്യങ്ങള് ചെയ്യുന്നയാളാണ്. അപ്പോഴും ഞാന് പറയണോ ഇത് പൊളിറ്റിക്കലി ഇന്കറക്ട് ആണെന്നും ഇത് ഞാന് ചെയ്യില്ല എന്നും,' നടൻ തുടർന്നു.

'പൊളിറ്റിക്കലി ഇന്കറക്ട് ആയ സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതല്ല, അതിനെ മഹത്വവത്കരിക്കുന്നതാണ് തെറ്റ്. പൊളിറ്റിക്കല് കറക്ട്നെസിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നു എങ്കിൽ ഈ ചോദ്യം ചോദിക്കേണ്ട ആവശ്യമുണ്ടാവില്ല, ടൊവിനോ കൂട്ടിച്ചേർത്തു.

ദേശിയ പുരസ്കാര വേദിയിൽ രാഷ്ട്രപതിയെ ഞെട്ടിച്ച് മമ്മൂട്ടി; ഓർമ്മ പങ്കുവെച്ച് ശ്രീനിവാസൻ

To advertise here,contact us