'പരിപാടിക്കിടെ ലൈംഗിക അതിക്രമങ്ങളുമുണ്ടായി'; എ ആർ റഹ്മാൻ ഷോയിലെ വീഴ്ചകളെപ്പറ്റി ഉന്നത അന്വേഷണം

തിക്കിലും തിരക്കിലും അകപ്പെട്ട് കുടുങ്ങുകയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിലാവുകയും ചെയ്തിരുന്നു

ചെന്നൈ: 'മറക്കുമാ നെഞ്ചം' എന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ മുറുകവെ സർക്കാരിന്റെ ഭാഗത്തു നിന്ന് ആന്വേഷണം ആരംഭിച്ചു. സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റിയുള്ള ഉന്നത അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. തിക്കിലും തിരക്കിലും അകപ്പെട്ട് കുടുങ്ങുകയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് സർക്കാർ വിഷയത്തിൽ ഇടപെടുന്നത്.

തിരക്കിനിടെ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികൾ വന്നിട്ടുണ്ട്. 20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ പരിപാടിയിൽ അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. ഇവിടെ പാർക്കിങ് സൗകര്യങ്ങളും ഇല്ലായിരുന്നു. സീറ്റ് ബുക്ക് ചെയ്തവർക്ക് പോലും വേദിയിൽ നിന്ന് ദൂരെ മാറി തിരക്കിനിടയില് നിന്നാണ് പരിപാടിയില് പങ്കെടുക്കാനായത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ എ ആർ റഹ്മാനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

പരിപാടിയുടെ സംഘാടകരേയും എ ആര് റഹ്മാനേയും ടാഗ് ചെയ്ത് തിരക്കന്റെ വീഡിയോ പരിപാടിക്ക് എത്തിയവർ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ ആരാധകരുടെ സ്നേഹത്തിനു നന്ദി അറിയിച്ച റഹ്മാൻ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായി പ്രതികരിച്ചു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ഉറപ്പാക്കുമെന്നും റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

To advertise here,contact us