SFI മാർച്ച്: പൊലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല, പിന്നിലാരെന്ന് കണ്ടെത്തും: ചെന്നിത്തല

ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതിയാണെന്നും ആ പണി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: എസ്എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പൊലീസിന് ലാത്തിയും തോക്കുമുണ്ടെന്നും ബ്ലേഡിന്റെ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കും. ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതിയാണെന്നും ആ പണി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന തീരുമാനത്തിലും ചെന്നിത്തല പ്രതികരിച്ചു. എല്ലാം യുഡിഎഫ് തീരുമാനിക്കും. യുഡിഎഫ് യോഗം ചേര്‍ന്ന് മദ്യ നയം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോ. നയം തീരുമാനിക്കേണ്ടത് യുഡിഎഫാണ്. ബാറുകള്‍ അടയ്ക്കാന്‍ ഇപ്പോള്‍ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് നല്‍കുന്നത് ആലോചനയിലില്ല. അത് സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ കഴിയില്ല. അങ്ങനെയൊരു തീരുമാനമുണ്ടെന്ന് ആരാണ് പറഞ്ഞതെന്നും ബജറ്റിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ തൂഫാന്‍ കേരളത്തില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Content Higlights:Ramesh Chennithala Reacts to Blade Incident During SFI Secretariat March

To advertise here,contact us