മോഷണത്തിന് ഒപ്പം വന്നില്ല; തിരുവനന്തപുരത്ത് ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, ഒരാള്‍ക്ക് വെട്ടേറ്റു

മോഷണത്തിന് വരാത്തതിലുള്ള വൈരാഗ്യത്തില്‍ രാജേഷ് മണികണ്ഠനെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു

തിരുവനന്തപുരം: മോഷണത്തിന് ഒപ്പം വരാത്തതിനെ തുടര്‍ന്ന് ഗുണ്ടകള്‍ പരസ്പരം ഏറ്റുമുട്ടി. ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം പഴവങ്ങാടിയില്‍ ആണ് സംഭവം. രണ്ട് ക്രിമിനല്‍ കേസ് പ്രതികളെയും ഫോര്‍ട്ട് പൊലീസ് പിടികൂടി. ബാലരാമപുരം സ്വദേശി മണികണ്ഠന്‍ (36), വട്ടിയൂര്‍ക്കാവ് സ്വദേശി രാജേഷ് (46) എന്നിവരാണ് പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെ 6.15ഓടെയാണു പഴവങ്ങാടിയില്‍ വെച്ച് ഇരുവരും ഏറ്റുമുട്ടിയത്. മോഷണത്തിന് വരാത്തതിലുള്ള വൈരാഗ്യത്തില്‍ രാജേഷ് മണികണ്ഠനെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. അനാവശ്യമായി തന്റെ കാര്യത്തില്‍ ഇടപെടുന്നതിന് മണികണ്ഠന്‍ രാജേഷിനെ ആദ്യം ആക്രമിക്കുകയായിരുന്നു.

അറസ്റ്റിലായ മണികണ്ഠനും രാജേഷും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇരുവരും ഗുണ്ടാ ലിസ്റ്റില്‍ (RHS) ഉള്‍പ്പെട്ടവരുമാണ്. മണികണ്ഠന്റെ പരാതിയില്‍ രാജേഷിനെയും രാജേഷിന്റെ പരാതിയില്‍ മണികണ്ഠനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: Goons attack each other at Thiruvananthapuram

To advertise here,contact us