തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്നു; പ്രതി പിടിയിൽ

ആര്‍പിഎഫിന്റെ ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മോഷണത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിന്‍(42) ആണ് പിടിയിലായത്. ആര്‍പിഎഫിന്റെ ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച മുഴുവന്‍ ആഭരണങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.

ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് പ്രതി സ്ത്രീയുടെ സ്വര്‍ണാഭരങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ചത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് നെടുമങ്ങാട് വാണ്ട എന്ന സ്ഥലത്തെ റൈസ് മില്ലിന് സമീപത്ത് ബാഗ് ഒളിപ്പിച്ചു.

തിരുവനന്തപുരത്ത് വിവിധയിടങ്ങളിലായി 200-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരില്‍ മറ്റ് മോഷണക്കേസുകളൊന്നുമില്ലെന്നും ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.

Content Highlight; The accused who stole gold ornaments worth Rs. 5 lakh from a passenger from the railway station has been arrested.

To advertise here,contact us