തിരുവനന്തപുരം: പാഴ്‌സല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ പായസക്കടയില്‍ കാര്‍ ഇടിച്ചുകയറ്റി അതിക്രമം. തിരുവനന്തപുരം പോത്തന്‍കോട് ഫാര്‍മേഴ്‌സ് ബാങ്കിന് സമീപമാണ് സംഭവം നടന്നത്. കടയിലെ ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. റോഡിന് സമീപമായിരുന്നു പായസക്കട പ്രവര്‍ത്തിച്ചിരുന്നത്. പോത്തന്‍കോട് സ്വദേശിനി റസീനയാണ് പാസക്കടയുടെ ഉടമ. യാസീന്‍ എന്ന ജീവനക്കാരനായിരുന്നു സംഭവം നടക്കുമ്പോള്‍ കടയില്‍ ഉണ്ടായിരുന്നത്.
കാറിലെത്തിയ രണ്ടംഗ സംഘമാണ് അതിക്രമം കാട്ടിയതെന്ന് ജീവനക്കാരന്‍ പറയുന്നു. പായസം കഴിഞ്ഞിരുന്നു. ഇക്കാര്യം അവരോട് പറയുകയാണ് ചെയ്തത്. എന്നാൽ അവർക്ക് അത് ഇഷ്ടപ്പെട്ടില്ല. അസഭ്യം പറഞ്ഞ ശേഷം കാർ കടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ജീവനക്കാരന്‍ വ്യക്തമാക്കി. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights- Shop vanished after payasam not delivered as parcel in thiruvananthapuram