പവിഴമല്ലിത്തറ മേളം കൊഴുപ്പിച്ച് നടന് ജയറാം; ചോറ്റാനിക്കര ദേവി സന്നിധിയിൽ ഇത് പത്താം തവണ

ദുര്ഗ്ഗാഷ്ടമി നാളില് ദേവിക്ക് അര്ച്ചനയായാണ് ജയറാമിന്റെ മേളപ്പെരുക്കം

തിരുവനന്തപുരം: ചോറ്റാനിക്കരയില് പവിഴമല്ലിത്തറ മേളത്തില് കൊട്ടിക്കയറി നടന് ജയറാം. പത്താം തവണയാണ് ചോറ്റാനിക്കര ദേവിയുടെ ശീവേലിക്ക് ജയറാം മേളപ്രമാണിയായത്. മേളം ഉച്ചസ്ഥായിയിലെത്തിയതോടെ ആസ്വാദകരും ആവേശത്തിലായി. ദുര്ഗ്ഗാഷ്ടമി നാളില് ദേവിക്ക് അര്ച്ചനയായാണ് ജയറാമിന്റെ മേളപ്പെരുക്കം.

ചോറ്റാനിക്കര ദേവിയുടെ ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്ക് മുന്നില് നിന്ന് പതിഞ്ഞ കാലത്തിലാണ് ജയറാം കൊട്ടിക്കയറിയത്. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്. 151 കലാകാരന്മാർ നിരന്ന പഞ്ചാരിമേളം രണ്ടര മണിക്കൂറോളം നീണ്ടു.

രണ്ടും മൂന്നും നാലും കാലങ്ങള് കയറി അഞ്ചാം കാലത്തിലെത്തിയപ്പോഴാണ് മേളത്തിൽ ആസ്വാദകരും ആവേശത്തിലായത്. കൊവിഡ് കാലത്തെ ഇടവേളയൊഴിച്ചാല് തുടര്ച്ചയായ പത്താം തവണയാണ് ജയറാമിന്റെ നേതൃത്വത്തില് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില് പഞ്ചാരിമേളം അരങ്ങേറിയത്.

To advertise here,contact us