ശബരിമല തീര്‍ത്ഥാടനം; സ്‌ട്രോക്ക് ബാധിച്ച രണ്ട് പേര്‍ക്ക് കരുതലായി പത്തനംതിട്ട ജനറല്‍ ആശുപത്രി

ചികിത്സക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു

പത്തനംതിട്ട: ഗുരുതരമായി സ്‌ട്രോക്ക് ബാധിച്ച രണ്ട് പേർക്ക് വിദഗ്ധ ചികിത്സയിലൂടെ പുനർ ജന്മം നല്‍കി പത്തനംതിട്ട ജനറല്‍ ആശുപത്രി. ശബരിമല തീര്‍ത്ഥാടകയായ എറണാകുളം കുമ്പളങ്ങി സ്വദേശിനിയെയും ശബരിമലയില്‍ കോണ്‍ട്രാക്ട് വര്‍ക്കറായ എരുമേലി സ്വദേശിയെയുമാണ് സ്‌ട്രോക്ക് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഒരു വശം തളര്‍ന്ന് സംസാര ശേഷി ഭാഗീകമായി നഷ്ടപ്പെട്ട നിലയിലായിരുന്നു ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനയില്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നല്‍കുകയായിരുന്നു. സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നല്‍കാനായതുകൊണ്ടാണ് ശരീരം തളര്‍ന്ന് പോകാതെ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പക്ഷാഘാത നിയന്ത്രണ പദ്ധതിയായ ശിരസ് വഴി സൗജന്യ ചികിത്സയാണ് ഇവര്‍ക്ക് നല്‍കിയത്.

Also Read:

Thiruvananthapuram
പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കുമ്പളങ്ങി സ്വദേശിനിയെ നവംബര്‍ മാസത്തിലാണ് ചികിത്സ നല്‍കി ഭേദമാക്കിയത്. മകരവിളക്കിനോടനുബദ്ധിച്ച് ജനുവരി 14ന് ആശുപത്രിയിലെത്തിച്ച എരുമേലി സ്വദേശി ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചികിത്സക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇതിനകം തന്നെ 152 പേര്‍ക്കാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നല്‍കിയിട്ടുള്ളത്.

Content Highlight: Pathanamthitta General Hospital revived two people who suffered from severe stroke through expert treatment

To advertise here,contact us