നിലമ്പൂര്‍ വനത്തിനുള്ളില്‍ സ്വര്‍ണ ഖനനം; ഏഴ് പേര്‍ പിടിയില്‍, സംഘം അരിച്ചെടുത്തത് വന്‍തോതിലുള്ള സ്വര്‍ണം

മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മണല്‍ ഊറ്റിയാണ് സംഘം സ്വര്‍ണം അരിച്ചെടുത്തിരുന്നത്

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനം നടത്തിയ ഏഴ് പേര്‍ പിടിയില്‍. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ഏഴ് പേരാണ് പിടിയിലായത്. ഇന്റലിജന്‍സും റേഞ്ച് ഓഫീസറും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മണല്‍ ഊറ്റിയാണ് സംഘം സ്വര്‍ണം അരിച്ചെടുത്തിരുന്നത്. ഇത്തരത്തില്‍ വന്‍ തോതില്‍ സംഘം സ്വര്‍ണം അരിച്ചെടുത്തിരുന്നു.

നിലമ്പൂര്‍ വനത്തില്‍ കഴിഞ്ഞ ദിവസമാണ് വന്‍തോതില്‍ സ്വര്‍ണ ഖനനം നടന്നത്. തിരുവനന്തപുരം വനം ഇന്റലിജന്‍സിനും നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ധനേഷ് കുമാറിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പനയങ്കോട് സെക്ഷന്‍ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയം ഭാഗത്തായിരുന്നു സംഘം സ്വര്‍ണം ഖനനം നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഉദ്യോഗസ്ഥര്‍ ഇതിന് പിന്നിലായിരുന്നു. പ്രതികള്‍ ഖനനം ചെയ്യുന്ന സമയത്താണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. തുടര്‍ന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഖനനം നടത്തിവരികയാണെന്ന് പ്രതികള്‍ മൊഴി നല്‍കി.

ഇവരെ കൂടാതെ മറ്റാര്‍ക്കെങ്കിലും സ്വര്‍ണ ഖനനത്തില്‍ പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലായേക്കും എന്ന് സൂചനയുമുണ്ട്. പ്രതികള്‍ മറ്റെവിടെങ്കിലും ഖനനം നടത്തിയിട്ടുണ്ടോ എന്ന കാര്യവും ഉദ്യോഗസ്ഥരുടെ അന്വേഷണപരിധിയില്‍ ഉണ്ട്.

Content Highlights- Seven taken intelligence custody for gold mining in nilambur forest

To advertise here,contact us