രാജ്യത്തെ ആദ്യ നീന്തൽ സാക്ഷരത പദ്ധതിയുമായി ചേലേമ്പ്ര പഞ്ചായത്ത്; ആദ്യ ബാച്ചിന്റെ പ്രദർശനം സംഘടിപ്പിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ്പിന്റെ സഹകരണത്തോടെ യൂണിവേഴ്സിറ്റി അക്വാറ്റിക് കോംപ്ലസിലാണ് നീന്തൽ സാക്ഷരത പദ്ധതി നടപ്പാക്കി വരുന്നത്

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലന പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന ബഹുമതി സ്വന്തമാക്കി ചേലേമ്പ്ര പഞ്ചായത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ്പിന്റെ സഹകരണത്തോടെ യൂണിവേഴ്സിറ്റി അക്വാറ്റിക് കോംപ്ലസിലാണ് നീന്തൽ സാക്ഷരത പദ്ധതി നടപ്പാക്കി വരുന്നത്. വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി ഒരു മാസത്തെ പരിശീലനമാണ് നൽകുക.

ഈ വർഷം ഇതുവഴി 500 കുട്ടികൾക്ക് പരിശീലനം പൂർത്തിയാക്കും. ഘട്ടം ഘട്ടമായി മുഴുവൻ പ്രൈമറിസ്കൂൾ വിദ്യാർത്ഥികൾക്കും നീന്തലിൽ പരിജ്ഞാനം ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടർ പരിശീലനം വേണ്ടവരെ യൂണിവേഴ്സിറ്റി നേരിട്ട് ഏറ്റെടുക്കും. 187 പേരാണ് ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്. ആദ്യ ബാച്ചിന്റെ നീന്തൽ പ്രദർശനവും, രണ്ടാം ബാച്ചിന്റെ പരിശീലന ഉദ്ഘാടനവും കായിക വകുപ്പ് ഡയറക്ടർ ഡോ: സക്കീർ ഹുസൈൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് കെ പി ദേവദാസ്, സെക്രട്ടറി ആയിഷ റഹ് ഫത്ത് കോയ, കെപി ഹ ഫ്സത്ത് ബീവി, ഇക്ബാൽ പൈങ്ങോട്ടൂർ,ഉഷ തോമസ്, എം പ്രതീഷ് വി പ്രജിത, അക്വാറ്റിക് കോംപ്ലക്സ് മാനേജർ വിഷ്ണു എന്നിവർ പ്രസംഗിച്ചു.

Content Highlights: Chelembra Panchayat with first swimming literacy program in the country

To advertise here,contact us