കോഴിക്കോട്: മയക്കുമരുന്ന് വില്‍പനയിലൂടെ പണം സമ്പാദിച്ച് യുവാവ് നയിച്ചത് ആഡംബര ജീവിതം. കാഴിക്കോട് പന്തീരാങ്കാവ് സ്വദേശി കുറുക്കന്‍കുഴി പറമ്പില്‍ രമിത്ത് ലാലാ(23)ണ് ആഡംബര ബൈക്ക് ഉള്‍പ്പെടെ വാങ്ങി ആഡംബരപൂര്‍ണമായ ജീവിതം നയിച്ചത്. ബൈക്ക് പൊലീസ് പിടിച്ചെടുത്തു. ആഡംബര ജീവിതത്തിനുള്ള പണം രമിത്ത് കണ്ടെത്തിയത് ലഹരി വില്‍പനയിലൂടെയാണെന്ന് ബോധ്യമായതോടെയാണ് പൊലീസിന്റെ നടപടി.
കെഎല്‍ 57 യു 6167 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള യമഹ R15 മോഡല്‍ ബൈക്കാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ കോഴിക്കോട് സിറ്റി ഡാന്‍സാഫ് ടീമും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രമിത്ത് ലാലില്‍ നിന്ന് 73.80 ഗ്രാം എംഡിഎംഎ ഉള്‍പ്പെടെ പിടികൂടിയിരുന്നു.
മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ ഇയാള്‍ വില കൂടിയ ബൈക്ക് വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും പൊലീസ് ശ്രദ്ധിച്ചിരുന്നു. ഒന്നര ലക്ഷത്തിലേറെ വില വരുന്ന ബൈക്കിലായിരുന്നു രമിത്ത് കറങ്ങി നടന്നിരുന്നത്. ഇങ്ങനെയാണ് ഇയാൾ കച്ചവടവും നടത്തിയിരുന്നത്.
ഇയാളുടെ പേരില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ ഒരു പോക്സോ കേസും നിലവിലുണ്ട്. മെഡിക്കല്‍ കോളേജ് സിഐ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രമിത്തിന്റെ ബൈക്ക് പിടിച്ചെടുത്തത്.
Content Highlights: man led a luxurious life by earning money by selling drugs