സ്വത്തും സ്വർണവും നൽകിയില്ല; മദ്യ ലഹരിയിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച 45കാരൻ അറസ്റ്റിൽ

അമ്മയുടെ പേരിലുള്ള സ്വത്ത് തന്റെ പേരില്‍ എഴുതി നൽകണമെന്നും സ്വര്‍ണം നല്‍കണമെന്നും പറഞ്ഞായിരുന്നു ആക്രമണം

കേഴിക്കോട്: താമരശ്ശേരിയില്‍ സ്വത്തും സ്വര്‍ണവും ആവശ്യപ്പെട്ട് 75 വയസുള്ള അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷിനെയാണ്(45) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പേരിലുള്ള സ്വത്ത് തന്റെ പേരില്‍ എഴുതി നൽകണമെന്നും സ്വര്‍ണം നല്‍കണമെന്നും പറഞ്ഞായിരുന്നു ഇയാള്‍ അമ്മയെ മര്‍ദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. വീടും സ്ഥലവും തന്റെ പേരിലാക്കണമെന്നും സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്നും പറഞ്ഞായിരുന്നു അമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു. പരിക്കേറ്റ മേരിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

മേരിയും ബിനീഷും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ബിനീഷ് സ്ഥിരമായി മദ്യപിച്ച് വരികയും മാതാവിനെ ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഭാര്യയും മക്കളും ബിനീഷിനെ ഉപേക്ഷിച്ച് പോയിരുന്നു. നേരത്തെ പല പ്രാവശ്യം ഇയാളെ ഡിഅഡിക്ഷന്‍ സെന്ററുകളിലും മറ്റും കൊണ്ടുപോയി ചികിത്സിച്ചിരുന്നു എന്നാല്‍ മദ്യപാനം നിര്‍ത്തിയില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlight; Son arrested for attempting to murder mother over property and gold in Kozhikode Thamarassery

To advertise here,contact us