ഒഞ്ചിയത്ത് ഒരേക്കര്‍ സ്ഥലത്തെ വാഴത്തോട്ടം വെട്ടിനശിപ്പിച്ചു, 250 വാഴകള്‍ നശിച്ചു; പ്രതിഷേധിച്ച് ആര്‍എംപിഐ

സംഭവത്തില്‍ ജനകീയ മുന്നണി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

കോഴിക്കോട്: ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിന് സമീപം ജൈവകൃഷി പ്രോത്സാഹന പദ്ധതി പ്രകാരം ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത വാഴത്തോട്ടം വെട്ടിനശിപ്പിച്ചു. 250ഓളം വാഴകള്‍ നശിപ്പിച്ചിട്ടുണ്ട്.

പുന്നോറത്തുതാഴ ദേവകിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സി സി രവി, വലിയപറമ്പത്ത് ചന്ദ്രന്‍ എന്നിവര്‍ കൃഷി ചെയ്തിരുന്ന വാഴത്തോട്ടത്തിന് നേരെയാണ് ആക്രമണം. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ജില്ലാ ജൈവകര്‍ഷക സമിതിയുടെ പ്രദര്‍ശനത്തോട്ടമാണ് ഇത്.

ഒരുമാസം മുന്‍പും ഇവിടെ കൃഷിനാശം വരുത്തിയിരുന്നു. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചത്. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിപ്പിച്ചത്. കെ കെ രമ എംഎല്‍എ, എന്‍ വേണു, ബാബു ഒഞ്ചിയം, യു അഷ്‌റഫ്, കെ ചന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചോമ്പാല ഇന്‍സ്‌പെക്ടര്‍ സിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. കഴിഞ്ഞ തവണയും കൃഷി നശിപ്പിച്ചതില്‍ പരാതി നല്‍കിയത് പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രകോപനമുണ്ടാക്കാനാണ് ക്രിമിനലുകളെ വിട്ട് ഇത്തരം പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നതെന്നും വേണു പറഞ്ഞു. സംഭവത്തില്‍ ജനകീയ മുന്നണി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

To advertise here,contact us