വീട്ടുവളപ്പിലേക്ക് മാലിന്യവും മദ്യകുപ്പികളും വലിച്ചെറിഞ്ഞു; ചോദ്യം ചെയ്ത വീട്ടുടമയെ തലയ്ക്ക് അടിച്ച് പ്രതികൾ

വധിക്കണം എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്

കൊല്ലം : കൊല്ലത്ത് വീട്ടുവളപ്പിലേക്ക് മാലിന്യവും മദ്യകുപ്പികളും വലിച്ചെറിയുന്നത് ചോദ്യം ചെയ്ത വീട്ടുടമയ്കക് നേരെ ആക്രമണം. വീട്ടുടമയായ രാമഭദ്രനെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ പ്രതികൾക്കെതിരെ കൊല്ലം സിറ്റി പൊലീസ് വധശ്രമം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. വധിക്കണം എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുകയായിരുന്നു എന്നാണ് എഫ്ഐആർ.

രാമഭദ്രൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ്‌ പ്രതികൾ ആക്രമിച്ചത്. രാമഭദ്രന്റെ തലക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ രാമഭദ്രനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

കൊല്ലത്തെ ബസ് ഓടിക്കുന്ന ആളും ക്ലീനറുമായ മഹേഷ് അച്ചു എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇവർക്കെതിരെ പൊലീസ് വധ ശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തു. രാമഭദ്രന്റെ വീടിന്റെ പുറത്ത് റോഡിൽ കാർ നിർത്തി മദ്യപിക്കുകയായിരുന്ന ഇവർ മദ്യപിച്ച കുപ്പിയും, ഭക്ഷണാവശിഷ്ടങ്ങളും രാമഭദ്രന്റെ വീടിന്റെ പരിസരത്തേക്ക് വലിച്ചെറിഞ്ഞത് കണ്ടപ്പോൾ ചോദ്യം ചെയ്തതാണ്‌ ആക്രമത്തിലേക്ക് നയിച്ചത്.

പ്രതികൾ മയക്കുമരുന്ന് ലോബിയിൽ പെട്ട ആളുകളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയതായും പൊലീസ് അറിയിച്ചു. ബിഎൻഎസ് 115- 2, 117-3, 110, 3-5 വകുപ്പുകൾ അനുസരിച്ച് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ്‌ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlight : Garbage and liquor bottles were thrown into the house yard; the accused hit the homeowner on the head when he questioned him

To advertise here,contact us