ഓൺലൈൻ തട്ടിപ്പ് കേസിൽ പൊലീസ് പിടികൂടി; രക്ഷപ്പെട്ട് കിണറ്റിൽ ഒളിക്കുന്നതിനിടെ വഴുതി വീണു; വീണ്ടും പിടിയിൽ

കൊല്ലം പ്രാക്കുളം കാഞ്ഞാവെള്ളി രോഹിണി നിവാസില്‍ ശ്രീകുമാര്‍ ആണ് പിടിയിലായത്

കൊല്ലം: അര്‍ധരാത്രി പൊലീസിനെ വെട്ടിച്ച് വിലങ്ങുമായി കടന്നുകളഞ്ഞ് കിണറില്‍ ഒളിച്ച പ്രതി കാല്‍വഴുതി കിണറ്റില്‍ വീണതിനെ തുടര്‍ന്ന് വീണ്ടും പൊലീസ് പിടിയില്‍. കൊല്ലം പ്രാക്കുളം കാഞ്ഞാവെള്ളി രോഹിണി നിവാസില്‍ ശ്രീകുമാര്‍(37) ആണ് പിടിയിലായത്. എഴുകോണ്‍ പുളിയിറ ഭാഗത്തായിരുന്നു സംഭവം. കിണറില്‍ വീണ പ്രതിയെ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തൃശ്ശൂര്‍ സ്വദേശിയുടെ 35 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയാണ് ശ്രീകുമാര്‍. ഇയാളെ അറസ്റ്റ്‌ചെയ്ത പൊലീസ് കൂട്ടുപ്രതികളിലൊരാളായ മുരുകദാസിനെ തേടിയാണ് എഴുകോണിലെത്തിയത്. പുളിയറ ഭാഗത്ത് ജീപ്പ് നിര്‍ത്തി ശ്രീകുമാറുമായി മുരുകദാസിന്റെ ലൊക്കേഷനിലേക്കുപോകവെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട് ചരുവിള പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ വീട്ടിലെ കിണറില്‍ ഒളിക്കുകയായിരുന്നു.

കിണറ്റില്‍ കാല്‍ വഴുതി വീഴുന്ന ശബ്ദം കേട്ട് വീട്ടികാര്‍ നോക്കിയപ്പോഴാണ് പ്രതിയെ കണ്ടത്. പിന്നീട് കുണ്ടറ അഗ്നിരക്ഷാ യൂണിറ്റും പൊലീസും ചേര്‍ന്ന് പ്രതിയെ രക്ഷപ്പെടുത്തി.പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിന് എഴുകോണ്‍ പൊലീസ് കേസെടുത്ത് പ്രതിയെ കുണ്ടറ പൊലീസിന് വിട്ടുനല്‍കി.ശ്രീകുമാറിനെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ മുരുകദാസിനെ പിടികൂടാന്‍ സാധിച്ചില്ല.

Content Highlight : Suspect hiding in well slips and falls, arrested again by police

To advertise here,contact us