കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ ശനിയാഴ്ച അപകടത്തില്‍പ്പെട്ട കര്‍ണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്‌മെന്‍റ് നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശി സന്തോഷ് കുമാര്‍ (20) ആണ് മരിച്ചത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം പയ്യാമ്പലം ബീച്ച് സന്ദര്‍ശിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം കര്‍ണാടകയിലേക്ക് കൊണ്ടുപോയി.
സന്തോഷ് കുമാറിന്‍റെ കൂടെ തിരയില്‍പ്പെട്ട മനോജിനെ ലൈഫ് ഗാര്‍ഡും തീരദേശ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കനത്ത വേലിയേറ്റ സമയത്താണ് പയ്യാമ്പലം ബീച്ചില്‍ നാലംഗസംഘം കടലിലിറങ്ങിയത്. ശനിയാഴ്ച വൈകുന്നേരം കൊച്ചിയില്‍ നിന്നും എത്തിയ കോസ്റ്റ് ഗാര്‍ഡിൻ്റെ ചെറുവിമാനം ഉപയോഗിച്ചും രാത്രിവരെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മനോജിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞായറാഴ്ച രാവിലെ മുതല്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോസ്‌മെന്‍റ്, ഡിടിപിസി ലൈഫ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ സംഘങ്ങളായി തിരച്ചില്‍ നടത്തുകയായിരുന്നു. ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
ശനിയാഴ്ച രാവിലെ പയ്യാമ്പലത്ത് കടലില്‍ ഇറങ്ങിയ മൈസൂരില്‍ നിന്നുള്ള എട്ടംഗസംഘവും അപകടത്തില്‍പ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍ തിരയില്‍പ്പെട്ടിരുന്നെങ്കിലും ലൈഫ് ഗാര്‍ഡുമാരുടെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെട്ടു. ബീച്ചില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ വിന്യസിപ്പിക്കണമെന്നും അപായ സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും വിനോദസഞ്ചാര വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.
Content Highlight:The body of a Karnataka resident who was reported missing at Payyambalam Beach in Kannur has been recovered by authorities.