അപകടം പതിയിരിക്കുന്ന അരുവിക്കുത്ത് വെള്ളച്ചാട്ടം; സന്ദര്‍ശകര്‍ കുറവ്; ഡോണലും അക്‌സയും എത്തിയത് നടന്ന്

കൊല്ലത്തെ വീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു അക്‌സ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്

മുട്ടം: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മുട്ടം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളായ ഡോണല്‍ ഷാജിയും അക്‌സ റെജിയും ഇവിടേയ്ക്ക് എത്തിയത് നടന്നെന്ന് വിവരം. കോളേജില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ താഴെ മാത്രമേ ഇവിടേയ്ക്ക് ദൂരമുണ്ടായിരുന്നുള്ളൂ. കൊല്ലത്തെ വീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു അക്‌സ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. ഇതിന് ശേഷം ഡോണലിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തി എന്നാണ് സൂചന.

മുട്ടം എം ജി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളായ ഡോണലിനേയും അക്‌സയേയും അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയുമായ ഡോണല്‍ മുട്ടം എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. പത്തനാപുരം സ്വജേശിനിയായ അക്‌സ ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിനിയും. അപകടങ്ങള്‍ ഏറെ പതിയിരിക്കുന്ന ഇടമാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. കാഴ്ചയില്‍ മനോഹരമാണെങ്കിലും കയങ്ങള്‍ ഏറെയുണ്ട്. അപകടം പതിയിരിക്കുന്ന ഇടമായതിനാല്‍ അധികം സന്ദര്‍ശകര്‍ എത്തിയിരുന്നില്ല. ആഴമുള്ള ഒരു കയത്തില്‍ നിന്നായിരുന്നു ഡോണലിന്റെ മൃതദേഹം കണ്ടെത്തിയത്.

Also Read:

Idukki
ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍

ഇന്നലെ രാവിലെയോടെ ഡോണലും അക്‌സയും അരുവിക്കുത്തില്‍ എത്തിയതായാണ് വിവരം. അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് സ്ഥലത്ത് പ്രാദേശിക ടി വി ചാനല്‍ സംഘം എത്തിയിരുന്നു. ഇതിനിടെ ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ പരിസരത്ത് ആരെയും കണ്ടിരുന്നില്ല. അരുവിക്കുത്തിലേക്ക് രാസവസ്തു ഒഴുകുന്നത് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ചാനല്‍ സംഘം മടങ്ങി. വൈകിട്ട് നാല് മണിക്ക് ഇവര്‍ വീണ്ടും എത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി. തുടര്‍ന്ന് പ്രദേശവാസിയായ സിനാജിനോട് വിവരം പറഞ്ഞു. ഇദ്ദേഹം വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഡോണലിന്റെയും അക്‌സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്.

ഫോണില്‍ വന്ന കോള്‍ പൊലീസ് എടുത്തതോടെയാണ് കാണാതായത് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെയാണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസ് അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അഗ്‌നിശമന സേന നടത്തിയ തിരച്ചിലില്‍ ആദ്യം ഡോണലിന്റെയും തൊട്ടുപിന്നാലെ അക്സയുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോണലിന്റെയും അക്‌സയുടെയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Content Highlights- aruvikuthu waterfall fill up in news after death of engineering students

To advertise here,contact us