ചികിത്സാ സഹായം നൽകാനെത്തി; സൗഹൃദം പങ്കിട്ട് പിരിഞ്ഞ് മണിക്കൂറുകൾക്കിടയിൽ കൂട്ടുകാരികള്‍ മരിച്ചു

പ്രീഡിഗ്രി കാലം മുതലുള്ള സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ

കായംകുളം: ആലപ്പുഴയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ സുഹൃത്തുക്കള്‍ മരിച്ചു. കണ്ടല്ലൂര്‍ സ്വദേശിനി ശ്യാമള (50) കൃഷ്ണപുരം സ്വദേശിനി ഖദീജാക്കുട്ടി(49) എന്നിവരാണ് മരിച്ചത്. കാന്‍സര്‍ ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു ശ്യാമള. ചികിത്സാ സഹായം നല്‍കാന്‍ നല്‍കുന്നതിനായായിരുന്നു ഖദീജാക്കുട്ടി എത്തിയത്. സൗഹൃദം പങ്കിട്ട് പിരിഞ്ഞതിന് പിന്നാലെ ഖദീജ കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ശ്യാമളയും മരണത്തിന് കീഴടങ്ങി.

1990 കാലഘട്ടത്തില്‍ പ്രീഡിഗ്രിക്കായിരുന്നു ഖദീജയും ശ്യാമളയും ഒരുമിച്ച് പഠിച്ചത്. ഇതിന് ശേഷവും ഇരുവരും സൗഹൃദം തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വാട്‌സ്ആപ്പില്‍ സ്‌നേഹതീരം എന്ന പേരില്‍ ഒരു സൗഹൃക്കൂട്ടായ്മ തുടങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് ശ്യാമളയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു. ഇതോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ധനസമാഹരണം നടത്തി. 42,000 രൂപയാണ് സ്വരൂപിച്ചത്.

ഇത് നല്‍കാനായി കൂട്ടായ്മ അംഗങ്ങളായ ശ്രീജി, വിനീഷ്, റസിയ, ഷൈലജ എന്നിവര്‍ക്കൊപ്പമായിരുന്നു ഖദീജ എത്തിയത്. ചികിത്സാ സഹായം നല്‍കി പുറത്തിറങ്ങിയതിന് പിന്നാലെ ഖദീജ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എക്‌സറേ എടുക്കാന്‍ കൊണ്ടുപോകുമ്പോഴാണ് ഖദീജ മരിച്ചത്. പിന്നാലെ ശ്യാമളയും മരിക്കുകയായിരുന്നു. രണ്ട് പേരുടെയും സംസ്‌കാരം നടത്തി.

Content Highlights- Friends who died with in hours in alappuzha

To advertise here,contact us