ക്യാരി ബാഗിന് 10 രൂപ ഈടാക്കിയതിന് പിന്നാലെ ഉപഭോക്താവിന് 8,010 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഹിമാചൽ പ്രദേശ് ഉപഭോക്ത്ര കമ്മീഷനാണ് ഒരു പ്രമുഖ വസ്ത്ര ബ്രാൻഡിനോട് പിഴയടക്കാൻ വിധിച്ചത്. വഴിയോര കച്ചവടക്കാർ പോലും ക്യാരി ബാഗ് വെറുതെ നൽകുമെന്നും ബ്രാൻഡുകൾക്ക് എന്താണ് പ്രശ്നമെന്നും കമ്മീഷൻ ചോദിച്ചു.
ഏപ്രിൽ 2025ലാണ് പരാതിക്കാസ്പദമായ സംഭവം. ഒരു പ്രമുഖ വസ്ത്രശാലയിൽ നിന്ന് വസ്ത്രം വാങ്ങാനെത്തിയ യുവാവാവ് പരാതി നൽകിയത്. ജീൻസും ടി ഷർട്ടും വാങ്ങിയ യുവാവിന് കയറി ബാഗിൽ തുണികൾ ഇട്ടുനൽകി. ക്യാരി ബാഗിന് മാത്രമായി 10 രൂപ ഈടാക്കുകയും ചെയ്തു. എന്നാൽ സ്ഥാപനത്തിന്റെ പരസ്യമുള്ള ക്യാരി ബാഗാണ് യുവാവിന് നൽകിയത്.
പരാതിയിൽ വിധി പറഞ്ഞ ഉപഭോക്ത്ര കമ്മീഷൻ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കമ്പനിയുടെ പരസ്യമുള്ള ബാഗിന് എന്തിനാണ് 10 രൂപ എന്നും തികച്ചും തെറ്റായ നടപടിയാണ് ഇതെന്നും കമ്മീഷൻ പറഞ്ഞു. തെരുവ് കച്ചവടക്കാർ വരെ സൗജന്യമായാണ് ക്യാരി ബാഗ് നൽകുക. എന്നാൽ എന്തിനാണ് വലിയ ബ്രാൻഡുകളും മറ്റും ഇങ്ങനെ നിരക്ക് ഈടാക്കുന്നത് എന്നും കമ്മീഷൻ ചോദിച്ചു.
കമ്പനിയുടെ പക്കൽ ക്യാരി ബാഗിന് പണം ഈടാക്കുന്നത് സംബന്ധിച്ച് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും കമ്മീഷൻ കണ്ടെത്തി. നേരത്തെ പരാതിക്കാരൻ ചോദിച്ചപ്പോളും കമ്പനി അവ നൽകാൻ തയ്യാറായിരുന്നില്ല. പിന്നാലെ പരാതിക്കാരൻ കമ്പനിക്ക് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. എന്നാൽ കമ്പനി അതിന് ഒരു മറുപടിയും നൽകിയില്ല. പിന്നെയാണ് കേസുമായി മുന്നോട്ടുപോകാൻ അദ്ദേഹം തീരുമാനിച്ചത്. പരാതിയിൽ ഉപഭോക്താവിന് അനുകൂലമായി വിധിച്ച കമ്മീഷൻ 5000 രൂപ പിഴയായും 3000 രൂപ കേസിന്റെ നടത്തിപ്പിന് ചിലവായ തുകയായും പരാതിക്കാരന് നൽകാൻ വിധിച്ചു.
Content Highlights: The Himachal Pradesh Consumer Commission has directed a leading clothing brand to pay ₹8,010 to a customer after it charged ₹10 for a carry bag. The commission questioned why brands charge customers for carry bags when even roadside vendors provide them without additional cost.