ബാങ്ക് വായ്പാ വളര്‍ച്ച 17.7%ല്‍ തന്നെ; നിക്ഷേപ വളര്‍ച്ച കുറഞ്ഞു, ചെറുകിട നിക്ഷേപകര്‍ക്ക് താത്പര്യം ഓഹരികളില്‍

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വായ്പാ വളര്‍ച്ചയും നിക്ഷേപ വളര്‍ച്ചയും ഇപ്പോള്‍ കൂടുതല്‍ ഉയര്‍ന്ന നിലയിലാണ്

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂണ്‍ 15ന് അവസാനിച്ച രണ്ടാഴ്ചക്കാലയളവില്‍ ബാങ്കുകളുടെ വായ്പാ വളര്‍ച്ച 17.7 ശതമാനത്തില്‍ തുടര്‍ന്നു. മുമ്പിലുള്ള രണ്ടാഴ്ചയിലേ അതേ നിരക്കാണ് ഇത്. അതേസമയം, നിക്ഷേപ വളര്‍ച്ച 12 ശതമാനമായി കുറഞ്ഞു. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് 12.2 ശതമാനമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വായ്പാ വളര്‍ച്ചയും നിക്ഷേപ വളര്‍ച്ചയും ഇപ്പോള്‍ കൂടുതല്‍ ഉയര്‍ന്ന നിലയിലാണ്.

2025ല്‍ ഇതേ സമയത്ത് വായ്പാ വളര്‍ച്ച 9.6% ആയിരുന്നു. നിക്ഷേപ വളര്‍ച്ച 10.4 ശതമാനവുമായിരുന്നു. ചെറുകിട നിക്ഷേപകര്‍ കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് വിപണിയുമായി ബന്ധമുള്ള നിക്ഷേപ മാര്‍ഗങ്ങളായ മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍ തുടങ്ങിയവയിലേക്ക് കൂടുതല്‍ തിരിയുന്നതാണ് നിക്ഷേപ വളര്‍ച്ച മന്ദഗതിയിലാകാന്‍ പ്രധാന കാരണമെന്നാണ് അനുമാനം. എന്നാല്‍ വരും മാസങ്ങളില്‍ നിക്ഷേപ സമാഹരണം മെച്ചപ്പെടുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ പലിശ ഉയര്‍ത്തിയത് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കും. വിദേശത്തുള്ള ഇന്ത്യക്കാര്‍ കൂടുതല്‍ പണം Foreign Currency Non-Resident Bank (FCNR-B) നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനായി ബാങ്കുകള്‍ FCNR-B നിക്ഷേപങ്ങളുടെ പലിശ നിരക്ക് 450 ബേസിസ് പോയിന്റ് വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 5ന് റിസര്‍വ് ബാങ്ക്, വിദേശ കറന്‍സി വരവ് വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക സ്വാപ് സൗകര്യം പ്രഖ്യാപിച്ചിരുന്നു. ഫണ്ട് ട്രാന്‍സ്ഫറുകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടിനെ ഒരു ഫിക്‌സഡ് ഡെപ്പോസിറ്റ് അല്ലെങ്കില്‍ ഡെറ്റ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. എന്‍ആര്‍ഇകളുടെ നിക്ഷേപങ്ങളുടെ പലിശനിരക്കിലുള്ള പരമാവധി പരിധിയും ആര്‍ബിഐ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന പലിശ നല്‍കാന്‍ അവസരമൊരുങ്ങി.

Content Highlights: India’s Bank Credit Growth Holds Steady at 17.7% Despite Slower Deposit Growth

To advertise here,contact us